റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി. രേഖകള്‍ക്ക് വിശേഷാധികാരമില്ല. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രവാദം. റഫാല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് മുഖ്യവെളിപ്പെടുത്തല്‍. മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി ഏകകണ്ഠമാണ്.

റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുന:പരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. മൂന്നംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയും ജസ്റ്റിസ് കെ.എം.ജോസഫും പ്രത്യേക വിധിയാണ് പറഞ്ഞത്. പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യവാദം.

ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍‌പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹർജികളിൽ നിന്ന് രേഖകൾ നീക്കം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഔദ്യോഗികരഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍‌ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അതിന്റെ സൂക്ഷിപ്പുക്കാരനായ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല.