രണ്ടുമാസത്തോളം പത്താംക്ലാസ് പെണ്‍കുട്ടിയെ പലയിടങ്ങളിലായി കൊണ്ടുചെന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചിത്താരി അസീസിയ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇരിട്ടി കണിച്ചാര്‍ സ്വദേശി ടി എ വിനോയ് തട്ടാരപ്പള്ളിയെയാണ് (52) അറസ്റ്റ് ചെയ്തത്.
ഒരുകൊല്ലം മുമ്പാണ് പീഡനം നടന്നത്. ഇതിനിടെ സംഭവം വിനോയിയുടെ ഭാര്യ അറിഞ്ഞു. തുടര്‍ന്ന് വിനോയിയും പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കര്‍ണാടകയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്ലസ് വണ്ണിന് ചേര്‍ത്തു.
പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ തകരാര്‍ കണ്ടതിനാല്‍ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നുപറഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. പൊലീസ് കന്യാസ്ത്രീകളെയും പെണ്‍കുട്ടിയെയും കൂട്ടി കാഞ്ഞങ്ങാട്ടെത്തി രഹസ്യകേന്ദ്രത്തില്‍ താമസിച്ച് പ്രിന്‍സിപ്പലിനെ ചോദ്യംചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൊസ്ദുര്‍ഗ് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. വിനോയിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടി നിര്‍ധന കുടുംബത്തിലെ അംഗമാണ്. പിതാവ് വാഹനാപകടത്തില്‍ മരിച്ചു. അമ്മ രോഗിയാണ്.