ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കടകളിലും പൊതുസ്ഥലങ്ങളിലും ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കും. ഇതോടൊപ്പം യുകെയിൽ എത്തുന്നവർ ഇനി പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും. ജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. പുതിയ വകഭേദത്തിനെതിരെ സർക്കാർ വേഗത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഇടയിൽ പുതിയ വകഭേദം അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നേരത്തെ തീരുമാനിച്ചതിനേക്കാൾ വേഗത്തിൽ ബൂസ്റ്റർ വാക്‌സിൻ നൽകാനും തീരുമാനമായിട്ടുണ്ടെന്ന് വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻസ് സംബന്ധിച്ച സംയുക്ത സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.

ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പുതിയ നടപടികൾ താൽക്കാലികം മാത്രമാണെന്നും പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോമിൻെറ ആവശ്യകത ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്കായുള്ള പിസിആർ ടെസ്റ്റുകൾ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമങ്ങൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ് മാസ്ക് നിയമങ്ങൾ ചൊവ്വാഴ്ചയോടെ രാജ്യത്ത് പ്രാബല്യത്തിൽ വരും പുതിയ നടപടികളിൽ ഇളവുകൾ വരുത്താൻ ഉടൻ തന്നെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.