ന്യൂസ് ഡെസ്ക് മലയാളം യുകെ

മാർച്ച് എട്ടുവരെ ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കാനുള്ള സാധ്യതയില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയിലെ കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ അടുത്ത 5 ആഴ്ചകളിൽ കൂടി തുടരാനാണ് സാധ്യത. ഈ മാസം മൂന്നാം ലോക്ക്ഡൗണിനോട് അനുബന്ധിച്ച് സ്കൂളുകൾ അടച്ചപ്പോൾ അടുത്തമാസം പകുതിയോടെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും എന്നാണ് അറിയിക്കപ്പെട്ടിരുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകളെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനം എത്രമാത്രം നിയന്ത്രണാതീതമാകുമെന്ന് കണക്കുകൂട്ടാൻ പറ്റുകയുള്ളൂ എന്ന് ഫെബ്രുവരി പകുതിയോടെ മാത്രമേ പറയാനാകുകയുള്ളൂ എന്ന് ബോറിസ് ജോൺസൺ ബുധനാഴ്ച എംപിമാരോട് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേയ്ക്ക് ആയാൽ ഏറ്റവും മുന്തിയ പരിഗണന കുട്ടികളെ ക്ലാസ് റൂമുകളിൽ എത്തിക്കുക എന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാൽ മാർച്ച് 8 -ഓടെ സ്കൂളുകൾ തുറക്കും എന്ന് ഇപ്പോഴേ പറയുന്നത് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അനാവശ്യ പ്രതീക്ഷ നൽകുന്നതാണെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയനെ പ്രതിനിധീകരിച്ച് മേരി ബൂസ്റ്റഡ് പറഞ്ഞു. യുകെയിൽ കോവിഡ് മരണങ്ങൾ ഒരു ലക്ഷം കടന്നതോടെ കടുത്ത വിമർശനമാണ് സർക്കാർ നേരിടുന്നത്. രോഗവ്യാപന തീവ്രത കൂടിയിരുന്ന സമയത്തും സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചത് ഇതിന് ഒരു കാരണമായി കരുതുന്നുണ്ട്. സ്കൂളുകൾ തുറന്ന് പ്രവർത്തിച്ച സമയത്ത് തങ്ങളുടെ സഹപാഠികൾ രോഗബാധിതരായതിനോട് അനുബന്ധിച്ച് പല വിദ്യാർത്ഥികളും ഒന്നിലേറെ തവണ ക്വാറന്റൈനിൽ ആകേണ്ട അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വീട്ടിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികൾ കടുത്ത മാനസികസമ്മർദ്ദം അഭിമുഖീകരിക്കുന്നതായുള്ള പഠനങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിൽ തന്നെ ഇരുന്നുള്ള ഓൺലൈൻ പഠനം ഫലപ്രാപ്തി ഉളവാക്കുന്നതല്ലെന്ന പഠനം നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസേർച്ച് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.