ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പഠന നിലവാരം ഉയർത്താൻ പദ്ധതികളുമായി സർക്കാർ. 2030 ൽ പ്രൈമറി സ്‌കൂൾ വിടുന്ന 90% കുട്ടികളും വായനയിലും എഴുത്തിലും കണക്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തണമെന്ന് മന്ത്രിമാർ ആഗ്രഹിക്കുന്നു. 2019ൽ ഇത് 65 ശതമാനമായിരുന്നു. ജിസിഎസ്ഇ തലത്തിൽ, എല്ലാ ഗ്രേഡുകളുടെയും നാഷണൽ മീൻ ആവറേജ് 4.5 ൽ നിന്ന് 5 ആയി ഉയരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിൽ പദ്ധതികൾ പരാജയപ്പെടുമെന്ന് യൂണിയനുകളും ചാരിറ്റികളും പറഞ്ഞു.

കണക്കിലോ ഇംഗ്ലീഷിലോ പിന്നാക്കം നിൽക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും സഹായം ലഭിക്കുമെന്ന് യുകെ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. അടിസ്ഥാനം ശരിയായി ലഭിച്ചില്ലെങ്കിൽ, സെക്കൻഡറി സ്കൂളിൽ പഠനം കൂടുതൽ കഠിനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് കുട്ടികളുടെ മേൽ കൂടുതൽ സമ്മർദം ഏർപ്പെടുത്താനുള്ള പദ്ധതിയല്ല, അവരെ പിന്തുണയ്ക്കാനുള്ള പദ്ധതിയാണ്.” നാദിം സഹാവി വ്യക്തമാക്കി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി പഠനം തടസപ്പെട്ട സ്ഥിതിയിലായിരുന്നു.

എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) ഗവൺമെന്റിനായി നടത്തിയ ഗവേഷണത്തിൽ, കോവിഡ് കാരണം പ്രൈമറി വിദ്യാർഥികളുടെ ഇംഗ്ലീഷ്, കണക്ക് നിലവാരം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാൽ സർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ സാധ്യതയില്ലെന്ന് ഇപിഐ ചീഫ് എക്സിക്യൂട്ടീവ് നതാലി പെരേര പറഞ്ഞു. ഫണ്ടിങ് ആണ് പ്രധാന വെല്ലുവിളിയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.