ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ലൻഡ് :- സ്കോട്ട്ലൻഡിലെ പ്രഥമ മന്ത്രിയും , സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവും ആയിരിക്കുന്ന നിക്കോള സ്റ്റർജിയോൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്കോട്ട്‌ലൻഡിലെ മുൻ പ്രഥമ മന്ത്രിയായിരുന്ന അലക്സ്‌ സാൽമണ്ടിനെതിരെയുള്ള ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിലാണ് നിക്കോള സ്റ്റർജിയോൻ ഇടപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തന്റെ മുൻഗാമിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി സത്യമല്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയതായാണ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്മിറ്റി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സ്കോട്ടിഷ് പാർലമെന്റ് വക്താവ് വ്യക്തമാക്കിയത്. ഇത് നിക്കോള സ്റ്റർജിയോന്റെ മേലുള്ള സമ്മർദ്ദമേറുന്നതിന് കാരണമാകുമെന്നും, മെയ് ഇലക്ഷനു മുമ്പായി തന്നെ അവരുടെ രാജി ആവശ്യപ്പെടാൻ സാധ്യതയേറെ ആണെന്നും റിപ്പോർട്ടുകളുണ്ട്.

മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനമാണ് സ്റ്റർജിയോൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ രാജി ആവശ്യം ശക്തം ആകാനാണ് സാധ്യത. എന്നാൽ മനപ്പൂർവമാണ് സ്റ്റർജിയോൻ ഇത്തരത്തിൽ ഇടപെട്ടത് എന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടില്ല. അലക്സ് സാൽമണ്ടിനെതിരെ മനപ്പൂർവമായി തന്നെ ആരോപണങ്ങൾ ഉയർത്തുവാൻ സ്കോട്ടിഷ് നാഷണൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതായി പുതിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ സത്യം മാത്രമാണ് തന്റെ കക്ഷി പറഞ്ഞതെന്നും, അതിൽ തന്നെ ഉറച്ചു നിൽക്കുന്നതായും സ്റ്റർജിയോന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനു മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ വരുന്നത് മനപ്പൂർവ്വം ആണെന്നും വക്താവ് രേഖപ്പെടുത്തി. എന്നിരുന്നാൽ തന്നെയും ഈ സംഭവവികാസങ്ങൾ സ്കോട്ട്ലൻഡിലെ രാഷ്ട്രീയത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.