ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി നായരുടെ മകന്‍. സീമയുടെ സ്‌നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആരോമല്‍ നടിയെ കുറിച്ച് സംസാരിച്ചത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് ആരോമല്‍ പറയുന്നു.

അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അറിയാന്‍ കഴിഞ്ഞത്.

നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാല്‍ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് പേടിയാകുന്നു എന്നാണ് ആരോമല്‍ വീഡിയോയില്‍ പറയുന്നത്. ഓഗസ്റ്റ് 9 ഉച്ചയ്ക്കാണ് നടി ശരണ്യ വിട പറഞ്ഞത്.

അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.