ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക ഹുളിവാന ജില്ലയിലെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും മാണ്ഡ്യ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബംഗളുരു സ്വദേശികളായ ശ്രുതി, ജീവന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടത്തെിയത്. തുംകൂര്‍ സ്വദേശിയായ ഗിരീഷിനെയാണ് കാണാതായത്. 24 വയസ്സ് പ്രായമുള്ളരാണ് മരിച്ചവരെല്ലാം.
അഞ്ചു പേരടങ്ങിയ സംഘം കനാലില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ 20 അടി താഴ്ച്ചയിലേക്ക് മുങ്ങുകയായിരുന്നു. രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. നാലാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ കേരഗൊഡു പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ പരീശീലനം നടത്തി വരികയായിരുന്നു. വ്യാഴാഴ്ച്ച കനാലില്‍ കുളിക്കാനിറങ്ങിയ ഇവരെ നാട്ടകാര്‍ താക്കീതു ചെയ്‌തെങ്കിലും വെള്ളിയാഴ്ച്ചയും ഇവര്‍ എത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.