ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ടോറി എംപിയെ അറസ്റ്റ് ചെയ്ത് പോലീസ്. 2002 നും 2009 നും ഇടയിലുള്ള പീഡന ആരോപണങ്ങളുടെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുമ്പോൾ പാർലമെന്റിൽ ഹാജരാകരുതെന്ന് ചീഫ് വിപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, വിശ്വാസ ദുരുപയോഗം, ഓഫീസിലെ മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ എംപിക്ക് നേരെ ഉയർന്നിട്ടുണ്ട്. അന്വേഷണത്തിനിടെ പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ എംപിയോട് ആവശ്യപ്പെട്ടു.

അന്വേഷണം പൂർത്തിയാകും വരെ പ്രതികരിക്കുന്നില്ലെന്ന് കൺസർവേറ്റീവ് വിപ്‌സ് ഓഫീസ് വക്താവ് പറഞ്ഞു. സെൻട്രൽ സ്‌പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, എംപിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നുള്ള കൺസർവേറ്റീവ് പാർട്ടി തീരുമാനം മറ്റ് എംപിമാരെ സംശയനിഴലിൽ ആക്കുന്നെന്ന ആശങ്കയും ഉയർന്നു.

2002-നും 2009-നും ഇടയിൽ ലണ്ടനിൽ നടന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതായി മെട്രോപൊളിറ്റൻ പോലീസ് വെളിപ്പെടുത്തി. ഇതേ തുടർന്നാണ് അന്വേഷണവും അറസ്റ്റും.