ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വേരിയന്റ് പിടിമുറുക്കുന്നതായുള്ള വാർത്തകൾക്കിടയിലും ഇന്നലെ ബ്രിട്ടന് ആശ്വാസത്തിൻെറ ദിവസമായിരുന്നു. വളരെ നീണ്ട നാളുകൾക്ക് ശേഷം ഇന്നലെ രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മാർച്ച് 7 -ന് ശേഷം കോവിഡ് മൂലമുള്ള മരണങ്ങൾ രേഖപ്പെടുത്താത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ. രാജ്യത്ത് 3165 പേരാണ് ഇന്നലെ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചമുമ്പിലത്തെ കണക്കായ 2439 ആയി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വർദ്ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രാജ്യത്ത് ആദ്യമായി കോവിഡ് മരണങ്ങൾ ഇല്ലാതെ ഒരു ദിവസം പിന്നിട്ടതിൻെറ സന്തോഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പങ്കുവെച്ചു. വാക്‌സിൻ നമ്മളെയും ഉറ്റവരെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യം കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടിയിട്ടില്ലെന്നും രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിലും ഉദാസീനത പാടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം ഒരു മൂന്നാം തരംഗത്തിൻെറ തുടക്കം ആണെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. അതുകൊണ്ടുതന്നെ ലോക്ടൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീട്ടിവയ്ക്കണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.