സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഒട്ടനേകം ആളുകൾ അവധി ആഘോഷിക്കാൻ എത്തിയ ഇംഗ്ലണ്ടിലെ കോൺവോൾ ബീച്ചിൽ നിരവധി അപകടങ്ങൾ. ബോട്ടിനടിയിൽ അകപ്പെട്ട ടീനേജ് പെൺകുട്ടിയും, കടലിൽ നിന്നും രക്ഷിച്ചെടുത്ത യുവാവും മരണപ്പെട്ടു. പെൺകുട്ടി മറ്റു മൂന്ന് പേരോടൊപ്പം സഞ്ചരിച്ചിരുന്ന ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കോസ്റ്റ് ഗാർഡ് രക്ഷിച്ചു ട്രെസ്‌ലികേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഉച്ചയോടു കൂടി നടന്ന മറ്റൊരു അപകടത്തിൽ, ട്രെയർനോൻ ബേയിൽ കടലിൽ മുങ്ങിത്താണ ഒരു യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു ലൈഫ് ഗാർഡ് ആണ് രക്ഷിച്ചത്. എന്നാൽ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ലോക്കൽ എമർജൻസി സർവീസുകളെ പ്രതിസന്ധിയിലാക്കിയ ഒരു ദിവസമാണ് കടന്നു പോയതെന്ന് പോലീസ് അധികൃതർ പറഞ്ഞു. എന്നാൽ ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നില്ലെന്ന് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധയെത്തുടർന്ന് നിരവധി ലൈഫ് ഗാർഡുകളെ ആർ എൻ എൽ ഐ ( റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) പിരിച്ചുവിട്ടിരുന്നു.

പോർതോവാനിൽ നടന്ന മറ്റൊരു അപകടത്തിൽ, വെള്ളത്തിൽ താണ മറ്റൊരു യുവാവിനെ കൂടിനിന്നവരിൽ ഒരാളാണ് രക്ഷിച്ചത്. രക്ഷാപ്രവർത്തകർക്ക് വേണ്ടി കാത്തുനിന്നെങ്കിലും അവർ എത്തുന്നതിനു മുൻപ് തന്നെ സർഫിങിന് വന്നവരിൽ ഒരാൾ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇല്ലെന്നുള്ള പരാതി പല സ്ഥലങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ എൻ എൽ ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.