ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹോളിവുഡ് നടനും അവതാരകനുമായ റസൽ ബ്രാൻഡിന്റെ പേരിൽ ഉണ്ടായ ലൈംഗികാതിക്രമ ആരോപണം ശരിവെച്ച് പോലീസ്. 2003ൽ ലൈംഗികാതിക്രമം നടന്നതായി മെറ്റ് പോലീസിന് റിപ്പോർട്ട് ലഭിച്ചു. സ്ത്രീയുമായി സമ്പർക്കത്തിലാണെന്നും അവർക്ക് പിന്തുണ നൽകുകയാണെന്നും പറഞ്ഞു. ദ സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ നാലുസ്ത്രീകളാണ് ബ്രാൻഡിനുനേരെ ആരോപണമുയർത്തിയത്. ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകൾ പറഞ്ഞു. അന്വേഷണറിപ്പോർട്ട് ‘സൺഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു. ആരോപണങ്ങളെത്തുടർന്ന്, ബ്രാൻഡിന്റെ ലൈവ് ടൂറിലെ വരാനിരിക്കുന്ന ഷോകൾ മാറ്റിവച്ചതായി പ്രൊമോട്ടർ സ്ഥിരീകരിച്ചു.

2006 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലാണ് റസ്സൽ നാലു സ്ത്രീകളെ ലൈം​ഗികാതിക്രമത്തിന് വിധേയരാക്കിയത്. ഇതിലൊരാൾക്ക് ആ സമയത്ത് 16 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ലോസ് ഏഞ്ചൽസിൽ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതികളിലൊരാൾ തുറന്നുപറഞ്ഞിട്ടുണ്ട്. 2012-ലായിരുന്നു ഇത്. സംഭവശേഷം നടൻ മാപ്പുചോദിച്ച് മെസേജ് അയച്ചതായും അവർ വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങൾ റസ്സൽ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ഹെലൻ ബെർ​ഗർ സൺഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ ബ്രാൻഡ് നിഷേധിച്ചു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഉഭയസമ്മതത്തോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.ടി.വി യുകെ എന്ന പരിപാടിയുടെ അവതാരകനായെത്തിയതോടെയാണ് റസ്സൽ പ്രശസ്തിയിലേക്കുയർന്നത്. ഫോർ​ഗെറ്റിങ് സാറാ മാർഷൽ, ​ഗെറ്റ് ഹിം റ്റു ദ ​ഗ്രീക്ക് എന്നീ ചിത്രങ്ങളിലും റസ്സൽ ബ്രാൻഡ് വേഷമിട്ടിട്ടുണ്ട്. 2010-ൽ ​ഗായിക കാറ്റി പെറിയെ വിവാഹംകഴിക്കുകയും ചെയ്തു അദ്ദേഹം. പിന്നീടിരുവരും വേർപിരിഞ്ഞു.