ആറ്റിങ്ങല്‍: വക്കത്ത് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റിലായി. കൊലപാതകം നടത്തിയ വക്കം സ്വദേശികളായ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഷെബീറിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വക്കം സ്വദേശികളായ വിനായക്, കിരണ്‍, സന്തോഷ്, സതീഷ് എന്നിവരെയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഷെബീറിനും സുഹൃത്ത് ഉണ്ണികൃഷ്ണനും നേരെ വക്കം റെയില്‍വേ ക്രോസിന് സമീപത്ത് വച്ച് സംഘടിത ആക്രമണം നടന്നത്. ക്രൂരമര്‍ദ്ദനത്തിനിരയായ ഷെബീര്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. വക്കം സ്വദേശികളായ ആറംഗ സംഘം യുവാക്കളെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സുരക്ഷാ ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചതായി റൂറല്‍ എസ് പി ഷെഫീന്‍ അഹമ്മദ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ഷെബീറിന്റെ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് ഷെബീറിന്റെ മൃതദേഹം വക്കത്തെ വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.

പ്രതികളുടെ പൂര്‍ണ്ണ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വക്കം ഉടക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷും സതീഷുമാണ് ക്രൂരമായ കൊലപാതകത്തിന് നേതൃത്വം കൊടുത്തവരെന്നാണ് പൊലീസ് പറയുന്നത്. നിലയ്ക്കാമുക്കില്‍ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയില്‍വേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തുകയായിരുന്നു.

രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടര്‍ന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്ത്തുകയുമായിരുന്നു. തലയ്‌ക്കേറ്റ ആദ്യ അടിയില്‍ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകള്‍ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടര്‍ച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാല്‍ ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാസങ്ങള്‍ക്കു മുന്‍പ് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. വക്കത്തു ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലില്‍പ്പിടിച്ച് ഉല്‍സവം അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ക്കും സാരമായി മര്‍ദനമേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവത്തിന്റെ സാക്ഷിയായ ഷബീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.