ജീവിക്കാന്‍ വേണ്ടി ആരംഭിച്ച മീന്‍വില്‍പ്പന നിര്‍ത്തുകയാണെന്ന് നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ ശ്യാമിലി. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറഞ്ഞു.

കോഴിക്കോട്ട് അശോക പുരത്ത് വെച്ചാണ് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിയുണ്ടെന്ന് ശ്യാമിലി കൂട്ടിച്ചേര്‍ത്തു. മീന്‍വില്‍പ്പന ഏക വരുമാനമാര്‍ഗമായിരുന്നു ശ്യാമിലിക്ക്.

തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല, പരാതി പറഞ്ഞ് മടുത്തുവെന്ന് ശ്യാമിലി പറയുന്നു. ജാമ്യത്തിലിറങ്ങിയ അയാള്‍ ജീവിക്കാന്‍ അനുവദിക്കിസ്സെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും നിറകണ്ണുകളോടെ പറഞ്ഞു.

ജോലിക്കൊന്നും പോകാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍ സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ മൂന്ന് പെണ്‍മക്കളെയും കൂട്ടി ശ്യാമിലി തന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന്‍ എത്തി അടിച്ചു നശിപ്പിച്ചത്.

പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന്‍ അടുത്ത ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി കൂട്ടിച്ചേര്‍ത്തു.

സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറഞ്ഞു. സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷ അതൊന്നും അയാള്‍ക്കൊരു പ്രശ്‌നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നതെന്നും അവര്‍ പറയുന്നു.