തിരുവനന്തപുരം :  പിണറായിയും , കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഗവണ്മെന്റും എത്രത്തോളം തരം താഴുന്നു എന്നതിന് തെളിവാണ് ശശീന്ദ്രന്റെ രണ്ടാം മന്ത്രി പദം. പിണറായി സര്‍ക്കാര്‍ നേരിടുവാന്‍ പോകുന്നത് വലിയ വെല്ലുവിളിയായിരിക്കും എന്നുറപ്പാണ്. ഒരിക്കല്‍ നാണം കെട്ട് രാജിവെച്ച്‌ പോയ മന്ത്രിയെ തന്നെ വീണ്ടും അതേ സംഭവം വേട്ടയാടുന്നത് ഇടത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്. ചോദിച്ച്‌ വാങ്ങുന്ന തിരിച്ചടിയാണിത്.

ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഒത്തു തീര്‍പ്പാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും മന്ത്രിയായി ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഈര്‍ക്കില്‍ പാര്‍ട്ടിയായ എന്‍.സി.പിക്ക് വീണ്ടും മന്ത്രി സ്ഥാനം നല്‍കാന്‍ ഇടതു നേതൃത്വം പ്രത്യേകിച്ച്‌ സി.പി.എം കാണിച്ച ധൃതി ആ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് അനുയായികളുടെ മുഖത്ത് തുപ്പുന്നതിനു തുല്യമായിരിക്കും.

ഇപ്പോള്‍ മംഗളം ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ്.വി പ്രദീപ് പുറത്തുവിട്ട ഓഡിയോ രേഖ ഒരു ‘ സാമ്പിള്‍ ‘ ആണെന്നാണ് സൂചന. മാലപടക്കത്തിന് തിരികൊളുത്തുന്നത് പോലെ പിന്നാലെ നിരവധി ‘ കാര്യങ്ങള്‍ ‘ വരാനിരിക്കുന്നേയുള്ളൂവെന്നാണ് അണിയറ സംസാരം.

ഹൈക്കോടതിയില്‍ ശശീന്ദ്രനെതിരെ നിലവിലുള്ള ഹര്‍ജിക്ക് പിന്നാലെ പുറത്തു വന്ന ശബ്ദ സംഭാഷണം മുന്‍ നിര്‍ത്തി മറ്റു ചിലര്‍ കൂടി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്.

“ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ് എന്ന് നമ്മള്‍ വാദമുയര്‍ത്തിയാല്‍ അത് വീണ്ടും എനിക്കെതിരായ ഒരന്വേഷണത്തിന്റെ വാതില്‍ തുറക്കുകയല്ലേ ചെയ്യുന്നത് ” എന്ന സംഭാഷണമാണ് ശശീന്ദ്രന്റേതായി മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസില്‍ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉള്ളതിനാല്‍ തനിക്ക് ദോഷമാകുമെന്നും പരിശോധിക്കപ്പെടാന്‍ പാടില്ലെന്നുമാണ് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അവിഹിത ഇടപെടലിനും തെളിവ് നശിപ്പിക്കാനുള്ള പ്രേരണ കുറ്റത്തിനും മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്ന ‘ ഫോണ്‍ കെണി ‘ കേസില്‍ ശശീന്ദ്രന്റേതായി പുറത്തു വന്ന മുഴുവന്‍ സംഭാഷണവും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍.

സംസ്ഥാന ക്യാബിനറ്റ് അംഗമായും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ ഇനി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കുമെന്ന നിയമോപദേശവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ പോലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യത കൂടുതലാണെന്നാണ് നിയമോപദേശം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണത്തിനായി ഒരു ഹര്‍ജി വന്നാല്‍ കേന്ദ്ര സര്‍ക്കാറും ശക്തമായ ‘ ഇടപെടല്‍ ‘ നടത്തുമെന്ന കാര്യം ഉറപ്പാണ്. കോടതിയില്‍ സി.ബി.ഐ അഭിഭാഷകന്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാല്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും വലിയ പ്രയോജനമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ശശീന്ദ്രനെ ധൃതി പിടിച്ച്‌ മന്ത്രിയാക്കിയത് അബദ്ധമായി പോയെന്ന അഭിപ്രായം ഇടത് നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായി ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന മന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.