സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.

മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിനെതിരെ തെളിവുകൾ ഹാജരാകുന്നതിൽ പോലീസ് പരാജയപ്പെട്ടു.

ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്.

എന്നാൽ മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരായ ശരിയായ തെളിവുകൾ ഇല്ലാത്തത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.