ഒറ്റ സിനിമ കൊണ്ടു തന്നെ ജനഹൃദയങ്ങളില്‍ കുടിയേറിയ നടനാണു ഷൈന്‍ ടോം ചാക്കോ. എന്നാല്‍ മയക്കു മരുന്നു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടു മാസം ജയിലില്‍ കിടന്നതിനെ കുറിച്ചു ഷൈന്‍ അടുത്തിടെ തുറന്നു പറയുകയുണ്ടായി. ഇതിഹാസ തിയേറ്റില്‍ ഹിറ്റായി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു മാധ്യമത്തോട് ഷൈന്‍ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.

ഒരിക്കലും ഞാൻ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിൻ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാൻ തളർന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാൻ. വർഷങ്ങളോളം ഇതിൽ നിന്ന് കഷ്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് വളർന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാൻ പറയുമ്പോൾ ഇപ്പോഴത്തെ ചില സംഭവങ്ങൾ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേർന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവർക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

ഞാനുമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തിൽ നിന്നു മറയ്ക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയിൽ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നിൽക്കുന്നില്ല. ആർക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവർക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവർ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവർ അനുഭവിക്കുന്നുവെന്നേയുള്ളൂ.