രാജ്യത്തെ കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രായമായ വൃദ്ധ ജനങ്ങൾ ഇത്തരം കെയർ സപ്പോർട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിന്റെ പേരിൽ പ്രായമായ ഒട്ടേറെ പേർ ആശുപത്രിയിൽ തുടരുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 11 മാസമായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോർഗനിൽ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാർജ് ചെയ്യാൻ താമസിച്ചതിന് കാരണം കെയർ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയിൽ താൻ അക്ഷരാർത്ഥത്തിൽ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ നടന്ന ഒരു സർവേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളിൽ 40% പേർക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതിനായി വന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 2022 – 23 വർഷത്തിൽ 1399 പേരോളമാണ് കെയർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയിൽ മരണമടഞ്ഞത്. കോവിഡിന് ശേഷമാണ് കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമായതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.