സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.

അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ്‌ ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.

തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.