ആലപ്പുഴ: ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കങ്ങൾ മാറ്റിവെച്ച് സ്മരണകൾ പുതുക്കി ഒരു ദിനം അവർ ഓളപരപ്പിൽ വീണ്ടും ഒന്നിച്ചു കൂടി. ഫസ്റ്റ് പി എസ് സി ഫയർ എന്ന പേരിൽ നടന്ന സ്നേഹ സൗഹൃദ സംഗമം സമാപിച്ച് സായാഹ്ന സൂര്യൻ്റെ കിരണങ്ങളേറ്റ് മടങ്ങുമ്പോൾ അറ്റുപോയ സ്നേഹബന്ധങ്ങൾ കൂട്ടി ചേർക്കുവാൻ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യ നിമിഷങ്ങൾക്ക് നന്ദി അർപ്പിച്ച് അവർ സംതൃപ്തരായി.

1987 വരെ കേരള ഫയർ ഫോഴ്സ് ജീവനക്കാരെ എടുത്തു കൊണ്ടിരുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിച്ചാലേ ഏതൊരു പ്രസ്ഥാനത്തിനും ക്രിയാത്മകമായ ഇടപെടൽ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ കേരള ഫയർ ഫോഴ്സ് പിന്നീടുള്ള നിയമങ്ങളെല്ലാം പിഎസ്സി യിലൂടെ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു. അപ്രകാരം കേരള ഫയർഫോഴ്സിലെ ആദ്യത്തെ നിയമനം 1996 നടക്കുകയും തൃശ്ശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ച് ക്യാമ്പിൽ ആയി ഇതിനെ പരിശീലനം നല്കുകയും ചെയ്തു.

1996 നവംബർ 11ന് പരിശീലനം പൂർത്തികരിച്ച തൃശ്ശൂർ ക്യാമ്പിൽ ഉണ്ടായിരുന്നതും നിലവിൽ തൃശ്രൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്നുള്ള 50-ൽ അധികം ഓഫിസർമാരാണ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുന്നമട കായലിലെ ഓളപരപ്പിൽ ഒന്നിച്ചു കൂടിയത്.ഷാൻ വട്ടപ്പള്ളിയാണ് ഇതിന് നേതൃത്വം നല്കിയത്.

വഞ്ചിവീട്ടിൽ നടന്ന സംഗമത്തിൽ കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള സൗഹൃദ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.സബർമതി ചെയർമാൻ രാജു പള്ളിപറമ്പിൽ മുഖ്യ സന്ദേശം നല്കി. രാഷ്ട്രപതി -മുഖ്യമന്ത്രി പുരസ്ക്കാര ജേതാക്കളായ ബൽറാം ബാബു, ബൈജു പണിക്കർ, എൻ.ജിജി. പി.വി.രാജൻ ,ടി.ബി രാമകൃഷ്ണൻ എന്നിവരെയും റൈൻ ഫൗണ്ടേഷൻ ഏർപെടുത്തിയ വ്യക്തി മുദ്ര അവാർഡിന് അർഹരായ വി.എസ്.നവാസ്, ബെന്നി ജോസഫ്, ബൈജു പണിക്കർ എന്നിവരെയും അനുമോദിച്ചു. ഷാൻ വട്ടപ്പള്ളി,ഗോപകുമാർ, മോഹൻദാസ്, അബു ഏബ്രഹാം, ടി.ബി.രാമകൃഷ്ണൻ, ഷെഫീഖ്, അസീസ്, സുധീഷ് പി.എൻ, വേണുഗോപാൻ, പ്രതാപ് കുമാർ, എ ഹരീഷ് പറക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നലകി. സേവനത്തിൽ നിന്നും വിരമിച്ചവരായ പ്രവീൺ കുമാർ, വി.മോഹൻ, കെ.കെ.സുരേന്ദ്രൻ ,ജയ് സിംങ് ടി.കെ, സുരേഷ് എ.പി.’ കെ.ജയചന്ദ്രൻ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.കൂടാതെ കാക്കിക്കുള്ളിലെ കഴിവുകൾ സംഗീതമായും, കവിതകളായും ,പദ്യങ്ങളായും അവർ അവതരിപ്പിപ്പോൾ എല്ലാം മറന്ന് അവർ ഓള പരപ്പിൽ താളം പിടിച്ചു.വിരമിച്ചു കഴിഞ്ഞാലും ഇനിയും ഒരുമിച്ചുള്ള യാത്രക്ക് ഈ കൂട്ടായ്മ തുടരണമെന്ന് അവർ ആഗ്രഹിച്ചാണ് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയത്.

അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം.കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 121 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരുന്നൂറോളം മിനിസ്‌‍റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട്.തിരുവനന്തപുരത്തുള്ള ചെങ്കൽചൂളയിലാണ് ആസ്ഥാനം. “രക്ഷാപ്രവർത്തനം സേവനം” എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.വകുപ്പിന്റെ മേധാവി ഡോ.ബി സന്ധ്യ ഐ.പി.എസ് ആണ്.