സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്‌ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തെ സംഘിയാക്കി പ്രചാരണം ആരംഭിച്ചത്. ബി.ജെ.പിയെ അത്രക്ക് ഭയക്കേണ്ട കാര്യമില്ലെന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്. ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സി രവിചന്ദ്രൻ വരുംകാല കേരളത്തെ കുറിച്ച് നിരീക്ഷണം നടത്തിയത്.

അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന്. എനിക്കിവരെ പേടിയില്ല. പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയക്കണം എന്ന് അവതാരകൻ തന്നെ പറയുമ്പോൾ, ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി ‘ഇസ്ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് കാണാം. ഇതിനു ശേഷം ബി.ജെ.പിയേയും ഭയക്കണം എന്ന് അവതാരകൻ പറയുന്നു. അപ്പോൾ ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രന്റെ മറുചോദ്യം.

നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, ‘അയാൾ സംഘിയാണ്’, ‘അയാളുടെ ഉള്ളിലെ വർഗീയ വിഷം പുറത്തുചാഡി’ ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിനു മുന്നേയും പലതവണ സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രൻ സമാനമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.