സോളർ കൂട്ട നടപടികളോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്‌താല്‍ ജാമ്യത്തിനു ശ്രമിക്കാതെ ജയിലില്‍ കഴിഞ്ഞു തന്നെ കേസിനെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റിന്‍റെ സാഹചര്യത്തില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ നിലപാട് . പകരം കേസിന്‍റെ മെറിറ്റിനെയും പോലീസ് നടപടിയെയും കോടതിയില്‍ ശക്തമായി നേരിടാനാണ് നേതാക്കളുടെ നീക്കം .

സരിതയുടെ പല തവണയായി പുറത്തു വിട്ടിട്ടുള്ള കത്തുകളും ചാനലുകള്‍ക്ക് മുന്‍പില്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവരും . അത്തരം കാര്യങ്ങളില്‍ കൂടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ ശക്തമായി ഇടപെടാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റ് ചെയ്‌താല്‍ പോലീസോ കോടതിയോ സ്വമേധയാ ഇടപെടും വരെ ജയിലില്‍ കഴിയാനാണ് തീരുമാനം . സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ആണെന്ന ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി ഈ കേസില്‍ ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത് .

സരിതയ്ക്കുവേണ്ടി ഗണേഷ്കുമാര്‍ ചില നേതാക്കളെ ഫോണില്‍ വിളിച്ചിട്ടുള്ള കാര്യം കോടതിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് ഇവരുടെ നീക്കം . ഇത് അണിയറയില്‍ നിന്നും കളിപ്പിക്കുകയും കളി കാണുകയുമായിരുന്ന ചിലരെ കേസില്‍ ഉള്‍പ്പെടുത്താന്‍ സഹായകമാകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള നിയമോപദേശം . സോളാര്‍ നായിക കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പലരെയും കുറിച്ച് മുന്‍പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ തന്നെ ചാനലുകളില്‍ പറഞ്ഞിട്ടുണ്ട് . ഉമ്മന്‍ചാണ്ടി , കെ സി വേണുഗോപാല്‍ , ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച് പരാതിക്കാരി ചാനലുകളില്‍ പറഞ്ഞിട്ടുള്ളത് അവര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല , അങ്ങനെ പറഞ്ഞുണ്ടാക്കുന്നത് പി സി ജോര്‍ജും മറ്റും ചേര്‍ന്നാണ് എന്നാണ് . അതൊക്കെ കോടതിയില്‍ ഉന്നയിക്കപെടും .

കൂടാതെ സിപിഎമ്മിലെ ഉന്നതനായ മുന്‍ മന്ത്രി 10 കോടി ആവശ്യപെട്ടെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ അതിനായി സ്വാധീനിച്ചെന്നുമുള്ള സോളാര്‍ നായികയുടെ വെളിപ്പെടുത്തലും നേതാക്കള്‍ കോടതിയ്ക്ക് മുന്നില്‍ വയ്ക്കും. ആര്‍ ബാലകൃഷ്ണപിള്ള ഇവരുടെ കത്തിനെക്കുറിച്ചു മുന്‍പ് നടത്തിയിട്ടുള്ള ചാനല്‍ സംഭാഷങ്ങണളിലെ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസ് രാഷ്ട്രീയമായി ഉപയോഗിക്കപെട്ടു എന്ന്‍ സ്ഥാപിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കും . ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും രാഷ്ട്രീയ താല്പര്യങ്ങള്‍ ഉള്ള കേസായതിനാല്‍ കോടതി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും നേതാക്കള്‍ ആവശ്യപെട്ടെക്കും.

കേസിന്‍റെ മെറിറ്റിനെ തന്നെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന പല അനുകൂല സാഹചര്യങ്ങളും ഈ കേസില്‍ ഉണ്ടെന്ന വിലയിരുത്തലാണ് അഭിഭാഷകര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത് . അതേസമയം കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയാലും തിരക്കിട്ട് അറസ്റ്റിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സിപിഎം നേതാക്കളും ഭരണകേന്ദ്രങ്ങളും പുറത്തുവിടുന്നത് . നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജനവികാരം സോളാര്‍ നായികയ്ക്ക് എതിരാണെന്നതിനാല്‍ വളരെ കരുതലോടെ മാത്രം കേസുമായി മുന്നോട്ടുപോയാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വത്തിനും ഉള്ളത് . ജനവികാരം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനു ഘടക വിരുദ്ധമാണ് .

ദിനം പ്രതി ചാനലുകളില്‍ പ്രത്യക്ഷപെട്ടു പരസ്പര സമ്മതത്തോടെ മറ്റു പലരുമായും ബന്ധപെട്ടിട്ടുള്ള കാര്യം ഇര തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സമൂഹത്തില്‍ ഇവര്‍ക്കെതിരെ കടുത്ത എതിര്‍പ്പിനു കാരണമായിട്ടുണ്ട് . ഇത് സര്‍ക്കാരിനെയും തിരിഞ്ഞു കുത്തിയിട്ടുണ്ട് . അതിനാല്‍ അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങുന്നത് കരുതലോടെ തന്നെയാകും . മാത്രമല്ല ആരോപണ വിധേയരായ നേതാക്കള്‍ എല്ലാം വലിയ തോതില്‍ ജനപിന്തുണ ഉള്ളവരാണ് .

ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു വൈകാതെ അന്വേഷണം ആരംഭിച്ചാല്‍ ജാമ്യമില്ലാത്ത 376–ാം വകുപ്പ് പ്രകാരമായതിനാൽ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം. വൈദ്യപരിശോധന ആവശ്യമായതിനാൽ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം. പക്ഷെ ഈ കേസിലെ ഇരയുടെ കാര്യത്തില്‍ അതൊക്കെ ജനമധ്യത്തില്‍ വലിയ അപഹാസ്യ സംഭവങ്ങളായി മാറും . അതിനാല്‍ മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേൽ സ്വീകരിക്കുന്ന ഇത്തരം നടപടിക്രമങ്ങള്‍ ഇപ്പോഴത്തെ കേസിൽ പാലിക്കാനാകുമോയെന്ന സംശയം ശക്തമാണ് .

എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പ്രതിയാക്കപ്പെട്ടവർക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെടാം. ആ സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കും . എന്നാല്‍ അതിനൊപ്പം ജാമ്യത്തിന് ശ്രമം ഉണ്ടാകില്ല . പകരം ഈ കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള തന്ത്രമായിരിക്കും അവര്‍ പയറ്റുക എന്നാണ് സൂചന .