തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന നിയമസഭയില്‍ വെക്കും. പ്രത്യേക നിയമസഭാ യോഗത്തിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയായാണ് സഭയില്‍ റിപ്പോര്‍ട്ട് വെക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

1073 പേജുകളിലായി ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. നിയമസഭാ, സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഈീ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. എന്നാല്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ യോഗം പ്രക്ഷുബ്ധമായേക്കുമെന്നും വിവരമുണ്ട്. പ്രതിരോധത്തിനായി തോമസ് ചാണ്ടി വിഷയം പ്രതിപക്ഷം എടുത്തുയര്‍ത്തിയാല്‍ സഭ ബഹളത്തില്‍ മുങ്ങും.

രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ആദ്യം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിംലീഗിന്റെ കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുക. തുടര്‍ന്ന് റി്‌പ്പോര്‍ട്ട് സഭയില്‍ വെക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ തിന്മേലുള്ള വിശദീകരണ പ്രസ്താവന നടത്തുകയും ചെയ്യും. വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ല.