‘ഞാന്‍ ഏതു നിമിഷവും കൊല്ലപ്പെടാം, സ്വത്തിനു വേണ്ടി മകനും മരുമകളും അഞ്ചുമാസത്തോളമായി വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്. മാസങ്ങളായി ബന്ധുക്കളെയോ എന്റെ മകളെയോ കാണാന്‍ എനിക്ക് അനുവാദമില്ല. രണ്ടുമാസം മുന്‍പ് നിര്‍ബന്ധിച്ച് വില്‍പത്രം എഴുതി വാങ്ങി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് നിങ്ങള്‍ കൊല്ലത്തു താമസിക്കുന്ന എന്റെ മകള്‍ക്ക് കൈമാറണം’. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുന്‍പ് വയോധിക അയല്‍വാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകള്‍ക്കെഴുതിയ കത്തുമാണ് പ്രതികള്‍ പല കഥകള്‍ പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും പൊലീസിന് പിടിവള്ളിയായത്. ഇതോടെയാണ് അമ്മയെ ക്രൂരമായി കൊന്ന കേസില്‍ മകനും മരുമകളും പിടിയിലായത്.

മകനും മരുമകളും ചേര്‍ന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായി ദേവകിയമ്മ എഴുതി നല്‍കിയിരുന്ന കത്തുകള്‍ അയല്‍വാസി മകളെ ഏല്‍പിക്കുകയും അവര്‍ ഇതു പൊലീസിനു കൈമാറുകയും ചെയ്തു.ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറി പടിഞ്ഞാറ്റതില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് മകന്‍ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഫൊറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൊലപാതകം അടിവരയിട്ടു. ദേവകിയമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകള്‍ കൊല്ലം മങ്ങാട് നന്ദനം വീട്ടില്‍ ശശികല സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് അന്വേഷണം രാജേഷിനെയും ശാന്തിനിയെയും കേന്ദ്രീകരിച്ചായത്.

ചോദ്യം ചെയ്യലില്‍ കള്ളങ്ങള്‍ നിരത്തി പ്രതിരോധിക്കാനായിരുന്നു രാജേഷിന്റെയും ശാന്തിനിയുടെയും ശ്രമം. അമ്മ തൂങ്ങിമരിച്ചെന്നായിരുന്നു രാജേഷിന്റെ വാദം. തൂങ്ങാന്‍ ഉപയോഗിച്ചതെന്നു പറഞ്ഞ് ഒരു കൈലിമുണ്ടും പൊലീസിന് പ്രതികള്‍ കൈമാറി. ഫൊറന്‍സിക് സംഘത്തിലെ ഡോക്ടര്‍ ബല്‍റാം, ഡോക്ടര്‍ ദീപു, ഡോക്ടര്‍ വിശാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യയ്ക്കുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് അസിസ്റ്റന്റ് ഡോക്ടര്‍ ദേവി വിജയനും ആത്മഹത്യാ സാധ്യത തള്ളിയതോടെ രാജേഷ് തന്നെയാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിച്ചു.

തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കൈലിയുമായി വൈകാരിക പ്രകടനം രാജേഷ് തുടര്‍ന്നു കൊണ്ടിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം സംസ്‌കാരത്തിനു കിടത്തിയിരുന്നത്. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു. ദേവകിയമ്മയുടെ കഴുത്തില്‍ ശക്തമായി എന്തോ ഉരഞ്ഞ പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഈ തുണിയില്‍ തൂങ്ങിയാല്‍ ഇത്തരത്തിലുള്ള ഉരഞ്ഞ പാടുകള്‍ ഉണ്ടാകില്ലെന്നു ഫൊറന്‍സിക് വിദഗ്ധര്‍ നിലപാട് എടുത്തതോടെ പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പലതവണ ചോദ്യം ചെയ്‌തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നിന്ന പ്രതികള്‍ ചോദ്യം മുറുകിയതോടെ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം രാത്രി ജോലി ആവശ്യത്തിനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ വ്യായമത്തിനായി താന്‍ വലിച്ചു കെട്ടിയ ക്രോസ്ബാറില്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നായിരുന്നു രാജേഷിന്റെ ആദ്യമൊഴി. സംഭവം കണ്ടതിനു ശേഷം കസേരയുമായി ക്രോസ്ബാറിന്റെ അടുത്തെത്തി മൃതദേഹം സ്വയം അഴിച്ചു മാറ്റിയതിനു ശേഷം നിലത്ത് കിടത്തിയെന്നാണ് രാജേഷ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍, എസിപിമാരായ ബി.ഗോപകുമാര്‍, കെ.സജീവ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്‌കുമാര്‍, എസ്‌ഐമാരായ എസ്.സുജാതന്‍ പിള്ള, അശോകന്‍, സന്തോഷ്, വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ആര്‍.സുരേഷ് കുമാര്‍, എഎസ്‌ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണന്‍, ഷാജിമോന്‍, വനിത പൊലീസ് ഓഫിസര്‍മാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.