അമ്മയെ ജീവനോടെ കുഴിച്ചു മൂടി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. രണ്ടാം അഡീഷണൽ കോടതി ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. കൊല്ലം പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ സാവിത്രിയമ്മയെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയും സുനിൽകുമാറിൻ്റെ സുഹൃത്തുമായ കുട്ടന് 3 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.

20l9 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സാവിത്രിയമ്മയെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മകൻ സുനിൽ കുമാറാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഒന്നാം പ്രതിയായ സുനിൽ കുമാർ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അതിനാൽ ഇയാളെ നിരീക്ഷിച്ചായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ കുട്ടൻ മുങ്ങിയതും പോലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഒക്ടോബർ 10 ന് സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് മകൻ അമ്മയെ കൊലപ്പൊടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ സമ്മതിച്ചു. തുടർന്ന് ഒക്ടോബർ പതിമൂന്നിന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കേസിൽ തെളിവ് നശിപ്പിക്കലിന് സുഹൃത്തിനെ സഹായിച്ചതിനാണ് രണ്ടാം പ്രതി കുട്ടനെ അറസ്റ്റ് ചെയ്തത്. എന്നാൽ വൃദ്ധയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന വിവരം പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയും ഫോറിൻസിക് പരിശോധന വഴിയും പുറത്ത് വന്നതോടെ കുട്ടനെയും കൊലപാതക കേസിൽ പ്രതിചേർക്കുകയായിരുന്നു. ശ്വാസ കോശത്തിലും അന്നനാളത്തതിലും കണ്ടെത്തിയ മണ്ണിന്റെ സൂക്ഷമാംശമാണ് സാവിത്രി മണ്ണനിടയിൽ വച്ച് അവസാന ശ്വാസം എടുത്തതിന് തെളിവായത്.

കവിളത്ത് ഏറ്റ മാരകായ അടിയുടെ ആഘാതത്തിൽ മസ്‌തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റത് നിലത്തിട്ട് തൊഴിച്ചതിന് തെളിവായി. കൂടാതെ ശ്വാസം മുട്ടിക്കുകയും ചെയ്‌തിരുന്നു. നാഡിസപ്‌ന്ദനം നിലച്ചെന്ന് ഏകദേശം ഉറപ്പുവരുത്തിയതിന് ശേഷമാണ് മകൻ സുനിൽകുമാർ മൃതദേഹം കുഴിയിലിട്ട് മൂടിയത്.