ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ ഒരിക്കൽ 438 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്ന് റെക്കോർഡ് സ്ഥാപിച്ചതിന്റെ മധുര സ്മരണകളുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, സമാനമായ പ്രകടനം ആവർത്തിക്കാനാകാതെയാണ് തോൽവി വഴങ്ങിയത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഉഗ്രൻ തിരിച്ചുവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തകർത്തത് 189 റൺസിന്. 438 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്, 137.4 ഓവറിൽ 248 റൺസെടുക്കുമ്പോഴേയ്ക്കും എല്ലാ വിക്കറ്റും നഷ്ടമായി.

സ്കോർ: ഇംഗ്ലണ്ട് – 269 & 391/8 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 223 & 248അവസാന ദിനം ഒൻപത് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. പ്രതിരോധത്തിന്റെ മറുരൂപമായി 288 പന്തിൽ മൂന്നു ഫോറുകൾ സഹിതം 84 റൺസെടുത്ത ഓപ്പണർ പീറ്റർ മലനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജയിംസ് ആൻഡേഴ്സൻ, ജോ ഡെൻലി എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, ഡോമിനിക് ബെസ്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ.

അവസാന ദിനം ജയിക്കാനായി ശ്രമിക്കുന്നതിനേക്കാൾ മുഴുവൻ ഓവറും പിടിച്ചുനിന്ന് സമനില നേടാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബാറ്റെടുത്തവരെല്ലാം ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ 40നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് രണ്ടു പേർക്കു മാത്രം. 78 പന്തിൽ രണ്ടു ഫോറുകൾ സഹിതം 34 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗർ, 107 പന്തിൽ ഏഴു ഫോറുകൾ സഹിതം 50 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവരാണത്.

പ്രതിരോധത്തിന്റെ നേ‍ർക്കാഴ്ചയുമായി കളംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ വ്യത്യാസത്തിനാണ് സമനില നഷ്ടമായത്. സുബൈർ ഹംസ (59 പന്തിൽ 18), കേശവ് മഹാരാജ് (17 പന്തിൽ രണ്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (57 പന്തിൽ 19), റാസ്സി വാൻഡർ ദസ്സൻ (140 പന്തിൽ 17), വെർനോൺ ഫിലാ‍ൻഡർ (51 പന്തിൽ എട്ട്), ഡ്വെയിൻ പ്രിട്ടോറിയസ് (22 പന്തിൽ 0), ആൻറിച് നോർജെ (0), കഗീസോ റബാദ (11 പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, ഡോം സിബ്ലിയുടെ കന്നി സെഞ്ചുറിയു(139*)ടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പനടിയുടെയും (47 പന്തിൽ 72) സഹായത്തോടെ 8ന് 391 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നലെ പൊരുതിയത്. 4ന് 218ന് ഇന്നിങ്സ് പുനരാരംഭിച്ച അവർ ഇന്നലെ സ്റ്റോക്സ് എത്തിയശേഷം 32 ഓവറിൽ 32 ഓവറിൽ 157 റൺസ് കൂട്ടിച്ചേർത്തു.