പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിരുന്നില്‍ വിവേചനം കാണിച്ചതില്‍ അതൃപ്തി വെളിപ്പെടുത്തി എസ് പി ബാലസുബ്രഹ്മണ്യം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ തങ്ങളോട് ഫോണ്‍ വാങ്ങിവെച്ചുവെന്നും, എന്നാല്‍ ഈ വിരുന്നില്‍തന്നെ താരങ്ങള്‍ എടുത്ത സെല്‍ഫി തന്നെ അമ്പരപ്പിക്കുന്നുവെന്നും എസ് പി ബാലസുബ്രഹ്മണ്യം. ഫെയ്‌സ്ബുക്ക് കുറുപ്പിലാണ് ഒരേ വേദിയില്‍ രണ്ടുതരം സമീപനം കാണിച്ചതിലുള്ള അനിഷ്ടം അദ്ദേഹം തുറന്ന് പറഞ്ഞത്. ഒട്ടേറെപ്പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.

 

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുറിപ്പ്:

കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കി. പക്ഷേ താരങ്ങള്‍ അതേദിവസം പ്രധാനമന്ത്രിയുമൊത്ത് സെല്‍ഫിയെടുക്കുന്നത് കണ്ട് അമ്പരപ്പ് തോന്നി. ക്ഷണം സ്വീകരിക്കാന്‍ തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലേ?

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണൗത്ത് തുടങ്ങി ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രിക്കൊപ്പം അന്നെടുത്ത സെല്‍ഫികള്‍ പങ്കുവെച്ചിരുന്നു.