ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയ സ്പാനിഷ് ദമ്പതിമാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടു. സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട്ടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിയയുടെ കാലൊടിയുകയും നട്ടെല്ലിന് പരിക്കേറ്റു.

മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികൾ. ഭാഷ വശമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ഭർത്താവ്.

കേരളം വഴി ഗോവയിലേക്ക് പുതുവര്‍ഷദിനത്തില്‍ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകള്‍ സൈക്കിള്‍യാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിള്‍ ഒഴിവാക്കി വാടകയ്‌ക്കെടുത്ത മോട്ടോര്‍ സൈക്കിളില്‍ ഇരുവരും യാത്ര തുടര്‍ന്നത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. മൂന്നാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.

യൂറോപ്പില്‍ കറങ്ങി ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, ദുബായ്, ഒമാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്‌സര്‍ഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇവര്‍ നാട്ടില്‍നിന്ന് യാത്ര തുടങ്ങിയത്.