ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. ശ്രീദേവിയെ മദ്യപാനിയായി ചിത്രീകരിക്കരുത്. പൊതുജീവിതത്തില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട്. അത്രമാത്രമേ ശ്രീദേവിയും കഴിക്കാറുള്ളുവെന്നും അമര്‍ സിങ് പറയുകയുണ്ടായി.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ വീണ ശ്രീദേവി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തുടക്കത്തില്‍ ഹൃദയസ്തംഭനം മൂലം എന്ന രീതിയില്‍ പുറത്ത് വന്ന മരണ വാര്‍ത്തയില്‍ ഇപ്പോള്‍ അടിമുടി ദുരൂഹത നിറഞ്ഞിരിക്കുകയാണ്. മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ് ബോണി കപൂര്‍ ആണെന്നും അതല്ല ഹോട്ടല്‍ ജീവനക്കാര്‍ ആണെന്നും വിരുദ്ധ മൊഴികള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഹൃദയസ്തംഭനം എന്ന് കരുതിയ മരണം പിന്നീട് ബാത്ത് റൂമില്‍ തെന്നി വീണ് സംഭവിച്ചു എന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അത് മുങ്ങി മരണമായി സ്ഥിരീകരിക്കപ്പെട്ടു. എങ്ങനെ ശ്രീദേവി ബാത്ത് ടബില്‍ മുങ്ങി മരിച്ചു എന്നത് ദുരൂഹമായി തുടരുകയും ചെയ്യുന്നു.