ഇടിഞ്ഞുവീഴാറായ കൂരയില്‍ നിന്നും എത്തി സിവില്‍ സര്‍വ്വീസില്‍ അഭിമാന നേട്ടം കരസ്ഥമാക്കി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുകയാണ് ശ്രീധന്യ സുരേഷ് . ദാരിദ്ര്യത്തിന്റെ കയ്പ് നിറഞ്ഞ ജീവിതത്തില്‍ നിന്നും വിജയം കയ്യിലൊതുക്കിയ ശ്രീധന്യ ഇന്ന് കേരളത്തിലും ആദിവാസി സമൂഹത്തിനും അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ്.

പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ശ്രീധന്യയെ കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തരിയോട് നിര്‍മ്മല സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ശ്രീധന്യ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയത്.

ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 2016ലാണ് അദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കുറഞ്ഞ മാര്‍ക്കിന് അദ്യ പരീക്ഷയില്‍ അവസരം നഷ്ടപ്പെട്ട ശ്രീധന്യ ഉറച്ച നിശ്ചയദാര്‍ണ്ഡ്യത്തോടെ പരിശീലനം തുടര്‍ന്നു.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്റ്ററായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്.

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വസമാണ് ശ്രീധന്യക്കുണ്ടായിരുന്നത്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു ശ്രീധന്യ പരിശീലനത്തിനായി ചേര്‍ന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നടത്തിയത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കേരള പൊലീസില്‍ കോണ്‍സ്റ്റബിളായി ലഭിച്ചിരുന്ന ജോലി ശ്രീധന്യ വേണ്ടെന്നുവച്ചിരുന്നു.

പരീക്ഷയില്‍ വിജയം നേടി ഇന്റര്‍വ്യൂന് തിരഞ്ഞെടുത്ത ശ്രീധന്യയ്ക്ക് എന്നാല്‍ ഡല്‍ഹിയില്‍ വരെ എത്താനുള്ള പണം കയ്യിലില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂന് പറഞ്ഞയക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയ 40000 രൂപയുമായാണ് ശ്രീധന്യ ഡല്‍ഹിയില്‍ എത്തിയത്. മകളുടെ പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞാണ് ശ്രീധന്യ സുരേഷ് വിജയം കയ്യിലൊതുക്കിയത്.

അതുകൊണ്ട് തന്നെ ശ്രീധന്യയുടെ വിജയം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. കേരളത്തിനും ആദിവാസി സമൂഹത്തിനും അഭിമാനനേട്ടം കൈവരിച്ച ശ്രീധന്യയെ പ്രമുഖരെല്ലാം അഭിനന്ദിച്ചിരുന്നു. വയാനാട് എംപിയായ രാഹുല്‍ ഗാന്ധി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.

അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് കരസ്ഥമാക്കിയ വയനാട് പൊഴുതന അമ്പലക്കൊല്ലി ഇഎംഎസ് കോളനിയിലെ സുരേഷ്-കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ ഇന്ന് ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യ സിവില്‍ സര്‍വ്വീസ് വിജയം നേടിയ ശ്രീധന്യ ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുന്നു. ഉടന്‍ തന്നെ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ചുമതലയേല്‍ക്കും.