യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.

ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.