കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ടക്കാരനാണെന്ന പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. അല്‍പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന്‍ എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് കെഎസ്‌യുവിലേക്കും എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.

‘അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്‌ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ കെഎസ്‌യുക്കാരനായി. അല്‍പം കൂടി ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാല്‍ ഇവിടെ നിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താല്‍ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്നു പറയാം.’ ശ്രീനിവാസന്റെ പ്രതികരണം.

ശ്രീനിവാസന്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണെന്നും പഠിക്കുന്ന കാലത്ത് എബിവിപിക്കാരനായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ വിമര്‍ശനം. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില്‍ താന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു. താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

”ഓരോ പാര്‍ട്ടിക്കും അവരുടേതായ അജണ്ടയുണ്ട്. ഇപ്പോ ഞാന്‍ കേട്ടത് എന്താണെന്ന് വെച്ചാല്‍ ആദ്യം കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കുക എന്നാണ് ബിജെപി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സിപഐഎമ്മിന്റെ കൂടെ ചേരാം. അത് കഴിഞ്ഞതിന് ശേഷം സിപിഐഎമ്മിനെ പുറത്താക്കാം. കൂടുതല്‍ കാലം ഭരിക്കുതോറും ബംഗാളിലെ പോലെ തകര്‍ന്ന് ഇല്ലാതാകും കേരളത്തില്‍ സിപിഐഎം. അതുപോലെ ബിജെപി പ്ലാന്‍ ചെയ്തിരിക്കുന്നത് ഇവര്‍ക്ക് തുടര്‍ച്ചയായി കുറച്ചുകൂടെ ഭരണം കൊടുത്തിട്ട് സ്വയം തകര്‍ന്നോളും എന്നാണ്. ഇത് സാധാരണ ബുദ്ധികൊണ്ടോന്നും സങ്കല്‍പ്പിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇവിരോടൊക്കെ എന്ത് പറയാന്‍.”- എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.