ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ നൽകിയ വാഗ്ദാനങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടതാണ് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും.

ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.