ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറുകയാണ്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനവും മരണനിരക്കും യുകെയിൽ കുറയുന്നതിൻെറ പ്രധാന കാരണം ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കാണിച്ച ശുഷ്കാന്തിയും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിൽ നേടിയെടുത്ത മുന്നേറ്റവും ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വാക്‌സിൻ ലഭ്യതയിലെ കുറവ് യുകെയിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റിക്കുമോ എന്നതാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലെ അനിശ്ചിതത്വവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ വാക്സിൻ കയറ്റുമതി നിരോധനവും ആയിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ.

കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ

എന്നാൽ വാക്സിൻ വിതരണത്തിലെ എല്ലാ ആശങ്കകളെയും തള്ളി യുകെ കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെൻ ആത്മവിശ്വാസത്തോടെ രംഗത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭിച്ചവർക്ക് നിശ്ചിത സമയപരിധിയായ 12 ആഴ്ചയ്ക്കുള്ളിൽ അടുത്ത ഡോസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ ശരിയായ പ്രതിരോധം ശരീരം ആർജ്ജിക്കാൻ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടത് ഒഴിവാക്കാനാകില്ല. മോഡോണയുടെ പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിതരണത്തിനായി രാജ്യത്ത് എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.