ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന പുതിയ നടപടികൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയ നടപ്പാക്കിയ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതെങ്കിലും അതിലും കടുത്ത നിയന്ത്രണങ്ങളാണ് ബ്രിട്ടൻ പരിഗണിക്കുന്നതെന്നാണ് സൂചന. ടിക്‌ടോക്, ഇൻസ്റ്റഗ്രാം, എക്സ് ഉൾപ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകൾ വിലക്കിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

16 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്കായും പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും. രാത്രികാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് സമയപരിധി ഏർപ്പെടുത്തുന്നതും ലൈംഗിക സ്വഭാവമുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതും പരിഗണനയിലുണ്ട്. ഗെയിമിങ്, മെസേജിങ് ആപ്പുകളിൽ അപരിചിതരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ നിയന്ത്രിക്കുന്നതും പദ്ധതിയുടെ ഭാഗമായേക്കും.

കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രായപരിശോധന സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും പരിശോധിച്ചുവരികയാണ്. നിർദേശങ്ങൾക്ക് മാതാപിതാക്കൾക്കിടയിൽ വ്യാപക പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.











Leave a Reply