ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികളുടെ ഉപകരണങ്ങളിൽ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങൾ ഡിഫോൾട്ടായി സജ്ജമാക്കാൻ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും മൂന്ന് മാസത്തെ സമയപരിധി നൽകി ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകൾ സ്വയം പ്രവർത്തനക്ഷമമാക്കണമെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെൻഡൽ വ്യക്തമാക്കി. “കുട്ടികളുടെ സുരക്ഷയിൽ വലിയ ടെക് കമ്പനികൾ ഇനി കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്ന മുന്നറിയിപ്പോടെയാണ് സർക്കാരിന്റെ ഇടപെടൽ.

ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളിലും പ്രവർത്തിക്കുന്നത്. അതിനാൽ, ഇവരുടെ സംവിധാനങ്ങളിൽ വരുന്ന മാറ്റങ്ങൾ കോടിക്കണക്കിന് കുട്ടികളുടെ ഡിജിറ്റൽ അനുഭവത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മോളി റോസ് ഫൗണ്ടേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, പ്രഖ്യാപനങ്ങൾ വേഗത്തിൽ നടത്തുന്നതിന് പകരം വിദഗ്ധരുടെ നിർദേശങ്ങൾ കൂടുതൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബ്രിട്ടനിൽ ചർച്ചയാകുകയാണ്. പ്രായപരിധി മുതൽ ചില ‘അഡിക്ടീവ്’ ഫീച്ചറുകൾക്ക് വിലക്ക് ഏർപ്പെടുത്തൽ വരെ വിവിധ നിർദേശങ്ങൾ പരിഗണനയിലാണ്. എന്നാൽ, ഇത്തരം നടപടികൾ ഒടുവിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ഐഡി പരിശോധന നിർബന്ധമാക്കുന്ന രീതിയിലേക്ക് മാറരുതെന്ന് സ്വകാര്യതാ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.











Leave a Reply