വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് തൂങ്ങിമരിച്ചത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി മരണം തിരഞ്ഞെടുത്തത്.

കേരള ബാങ്കിന്‍രെ പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

ജപ്തി നോട്ടീസിന്റെ വിവരമറിഞ്ഞ് വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അജികുമാര്‍ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.

കണ്ണൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട് പൂട്ടി ബാങ്ക് അധികൃതര്‍ ജപ്തി നടപടിയിലേക്ക് കടന്നതും ഏറെ വിവാദമായിരുന്നു. കേരള ഗ്രാമീണ ബാങ്കായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സുഹറ എന്ന യുവതിയുടെ മകളേയും വൃദ്ധ മാതാവിനേയും ബലമായി പുറത്തിറക്കി വീട് ജപ്തി ചെയ്തത്. ഈ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് കൊല്ലത്തു നിന്നും ദാരുണ വാര്‍ത്തയെത്തിയിരിക്കുന്നത്.