തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. നേതൃത്വം തിരുത്തണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍

കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.

തെറ്റായ പ്രവര്‍ത്തന ശൈലിമൂലം പാര്‍ട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഞാന്‍ ഉറ്റുനോക്കും.

കോണ്‍ഗ്രസ് ദുര്‍ബലപ്പെടരുത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഹൈക്കമാന്‍ഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍ കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹത്തിന്റെ ഉപദേശത്തിന് പാര്‍ട്ടി പ്രധാന്യം നല്‍കുമെന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു.

നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതിയില്‍ നിന്നും എഐസിസി അംഗത്വവും സുധീരന്‍ രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരിഖ് അന്‍വര്‍ സുധീരനെ അനുയയിപ്പിക്കാനായി എത്തിയത്