കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭര്‍ത്താവ് ഭാര്യയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണര്‍കാട് കുറ്റിയക്കുന്നില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വാകത്താനം കോട്ടപ്പുറം വീട്ടില്‍ മാത്യു (48)വാണ് മരിച്ചത്. ഭാര്യ മിനി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തുമ്പോള്‍ വീടിന്റെ ഹാളില്‍ മാത്യു കത്തിക്കരിഞ്ഞ് കരിക്കട്ടയായി കിടപ്പുണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ സമീപത്തു കിടപ്പുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ നമ്പരിലേക്ക് പോലീസ് ഫോണ്‍ ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്. മരിച്ച മാത്യു ബിവറേജസ് കോര്‍പറേഷന്റെ എസ്എച്ച് മൗണ്ടിലുള്ള ഗോഡൗണിലെ ഡ്രൈവറാണ്.മാത്യുവും ഭാര്യ പാറമ്പുഴ സ്വദേശി മിനിയും രണ്ടു വര്‍ഷമായി പിണങ്ങിക്കഴിയുകയാണ്. കോടതിയില്‍ കേസും നിലവിലുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടി പത്താം ക്ലാസില്‍ പരീക്ഷ എഴുതി നില്‍ക്കുന്നു. ഇളയ കുട്ടിക്ക് അഞ്ചു വയസുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ:

ഇന്നലെ ഇവരുടെ കേസിന്റെ അവധിയായിരുന്നു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ മാത്യു ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍പും പല തവണ ഇത്തരം ഭീഷണിയുണ്ടായിരുന്നു. ഇന്നലെ  പുലര്‍ച്ചെ മൂന്നരയോടെ മാത്യു മിനി താമസിക്കുന്ന കുറ്റിയക്കുന്നിലെ വാടക വീട്ടില്‍ എത്തി. ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസില്‍ കയറി തടി കഷണം കൈക്കലാക്കി വീടിന്റെ മുന്‍വാതില്‍ തല്ലിത്തകര്‍ക്ക് അകത്തുകയറി. ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളില്‍ കയറി കതകടച്ചു. എന്നാല്‍ ഇവരുടെ മുറിയുടെ കതകും തല്ലിപ്പൊളിക്കാന്‍ ശ്രമം നടത്തി.

മിനിയും കുട്ടികളും ചേര്‍ന്ന് കതകില്‍ തള്ളിപ്പിടിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചു. പോലീസിനെ വിളിക്കുന്ന ശബ്ദം കേട്ട് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞു തീര്‍ന്നിരുന്നു. ഹാളില്‍ നിന്ന് പെട്രോള്‍ ഒഴുകി മിനിയും കുട്ടികളും ഇരുന്ന മുറിയിലേക്ക് പടര്‍ന്ന് ഇവരുടെ കാലിലും മറ്റും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് മിനിയെയും കുട്ടികളെയും പുറത്തിറക്കിയത്. മുറിയിലേക്ക് പുകയും മറ്റും പടര്‍ന്ന് ഇവര്‍ക്ക് ശ്വാസ തടസമുണ്ടായിരുന്നതിനാല്‍ പോലീസ് എത്തി ആദ്യം ജനല്‍ പൊട്ടിച്ച് വായു കടത്തിയിരുന്നു. സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി മൃതദേഹം പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പാമ്പാടി സിഐ സാജു വര്‍ഗീസ്, മണര്‍കാട് എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചു.