ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തടയാൻ നിർണായക ചുവടുവെപ്പുമായി യുകെ. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഫ്രാൻസിന് യുകെ ഏകദേശം 500 മില്യൺ പൗണ്ട് നൽകും. യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ പാരീസിൽ നടന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം. 500 അധിക ഓഫീസർമാർക്കും ഫ്രാൻസിലെ ഒരു പുതിയ അഭയാർത്ഥി കേന്ദ്രത്തിനുമായിട്ടാണ് പണം നൽകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഫ്രാൻസിന് ഈ വർഷം 63 മില്യൺ പൗണ്ട് നൽകാനാണ് യുകെ പദ്ധതിയിട്ടിരുന്നത്. 2023-24 കാലയളവിൽ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിരട്ടിയാണ് നിലവിലുള്ളതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അതേസമയം, നടപടി ശക്തിപ്പെടുത്താൻ ഫ്രാൻസും എൻഫോഴ്‌സ്‌മെന്റിനുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുക എത്രയാണ് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. എന്നാൽ ഇതുവെറും പേപ്പർ നടപടി മാത്രമാണെന്നും ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ലേബർ പാർട്ടി നേതാവ് എമിലി തോൺബെറി പറഞ്ഞു. ഋഷി സുനകിന് മുൻപേ ഈ നടപടി ഞങ്ങൾ കൈകൊണ്ടതാണെന്നും, അന്ന് എന്താ സംഭവിച്ചത് എന്നുള്ളത് അനുഭവമുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെറിയ ബോട്ട് ക്രോസിംഗുകൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന യുകെ, ഫ്രഞ്ച് ടീമുകളുടെ സംയുക്ത ശ്രമങ്ങളെ മാക്രോൺ പരസ്യമായി പ്രശംസിച്ചു. കഴിഞ്ഞ വർഷം 30,000 ചെറു ബോട്ട് ക്രോസിംഗുകൾ, സംഘം തടയുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എലിസി പാലസിൽ സുനകിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് മുന്നോട്ട് പോകുന്നതിലൂടെ മറ്റ് ശക്തികളെ തോൽപിക്കാൻ കഴിയുമെന്നും അതിനായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുമെന്നും, 500 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.