രാധാകൃഷ്ണൻ മാഞ്ഞൂർ

മനുഷ്യജീവിതത്തിൻെറ പുതുകാല പ്രതിസന്ധികളിൽ വായനയ്ക്കും അപചയം സംഭവിച്ചിരിക്കുന്നു. എഴുത്തിൻെറ ഋതുഭേദങ്ങൾക്കൊപ്പം നിലകൊള്ളേണ്ടവർ , നിരന്തരം സംവദിയ്ക്കപ്പെടേണ്ടവർ കൂടുതൽ നിശബ്ദരാവുന്നു. കാലത്തിനനുസരിച്ച് ഭാഷയെ നവീകരിക്കാത്തതുകൊണ്ട് എഴുത്തിൽ പിന്തള്ളപ്പെടുന്നു .

സൈബർ കഥയിടങ്ങളിൽ നിന്നും മലയാള ചെറുകഥയുടെ എഴുത്ത് ഭൂപടങ്ങളിലേക്ക് നടന്നു കയറുന്ന കഥാകാരൻ സുരേഷ് തെക്കീട്ടിൽ. കുന്തിപ്പുഴയും, വള്ളുവനാടൻ ഭാഷയും തെക്കേട്ടിൽ കഥകളിൽ സമൃദ്ധമായി നിറഞ്ഞൊഴുകുന്നു. ജീവിതങ്ങളിൽ പൂക്കുന്ന നന്മയുടെയും സ്നേഹത്തിൻെറയും ഉദാത്ത കഥകൾ പറയുന്നു…. ഒരുപക്ഷെ മറ്റൊരു കഥാകാരനും കാണാത്ത അനുഭവ തലങ്ങളിൽ …. പാരിസ്ഥിതികമായി, ലാവണ്യപരമായി കഥ പിൻപറ്റുന്ന എല്ലാ സ്ഥലരാശികളെയും മാറ്റി മറിക്കുന്ന എഴുത്തുരീതി.

മലപ്പുറം ജില്ലയിൽ പുലാമന്തോളിൽ നടുത്ത പാലൂരിൽ തെക്കേട്ടിൽ ശങ്കരനാരായണൻ നായരുടെയും, പാതായ്ക്കര അമ്മിക്കല്ലിക്കൽ സാവിത്രിയുടെയും മകനായി ജനനം. പാലൂർ ഏ . എൽ . പി . സ്കൂൾ, പുലാമന്തോൾ ഗവൺമെൻറ് ഹൈസ്കൂൾ, പെരിന്തൽമണ്ണ ഗവൺമെൻറ് കോളേജ്, പട്ടാമ്പി ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പട്ടാമ്പി ശിൽപ്പ-ചിത്ര കോളേജിൽ ചിത്രകലാ പഠനം. പാരലൽ കോളേജ് അധ്യാപകനായിരിക്കെ ഇരുപത്തിമൂന്നാം വയസ്സിൽ സർക്കാർ ജോലി. കഥകളും ഹൃസ്വ കഥകളും, കവിതകളുമായി 1500 ഓളം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആകാശവാണിയിലൂടെ കഥകളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടു . സർക്കാരിൻ്റെ ഓൺലൈൻ റേഡിയോ ആയ കൈരളി റേഡിയോയിൽ പ്രഭാഷണങ്ങൾ ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകൻമാരുടെ 30 കൂട്ടു പ്രസിദ്ധീകരണങ്ങളിൽ പങ്കാളിയായി. മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥ ഉൾപ്പെടെ പത്ത് കൃതികൾക്ക് അവതാരിക എഴുതി . മൈത്രി ഓൺലൈൻ റേഡിയോയിൽ ഒരു ആഴ്ച ഒരു പുസ്തകം എന്ന രീതിയിൽ ഒരു വർഷം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം നടത്തി .

ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ .

 

കൃതികൾ

1 . സവിനയം പറയട്ടെ.
( 377 ഹൃസ്വ കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്.സ് മലപ്പുറം.

2 . കഥ നിറയും കാലം.
( 34 കഥകളുടെ സമാഹാരം )
ആപ്പിൾ ബുക്സ് പാലക്കാട്.

3 . കഥയും ഉണരും കാലം.
( 160 കുഞ്ഞു കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്സ്.

4 . നിറഞ്ഞൊഴുകും നിള വീണ്ടും.
( 150 കഥകളുടെ സമാഹാരം)
കെ . കെ ബുക്‌സ് മേഴക്കൂർ

5 . പത്തോർമ്മകളും പിന്നെ
പാലൂരോർമ്മകളും.
( ഓർമ്മക്കുറിപ്പുകൾ) ചിത്ര രശ്മി ബുക്സ്

പുരസ്ക്കാരങ്ങൾ

1. 2015 -ൽ തൃശൂർ സ്വർഗ്ഗം സാഹിത്യവേദിയുടെ സർഗ്ഗ ദീപ്തി പുരസ്കാരം.

2. ഇടുക്കി വാതിൽ മാസികയുടെ പുരസ്കാരം 2015 -ൽ

3. 2016 -ൽ പാലക്കാട് ഗ്രന്ഥപുര കവിതാപുരസ്‌ക്കാരം.

4. തൃശൂർ പന്തിരുകുലം ആർട്ട്സ് അക്കാദമി പുരസ്കാരം 2016 -ൽ ലഭിച്ചു.

5. 2016 -ൽ കോട്ടയത്തുനിന്ന് പങ്കജാക്ഷിയമ്മ മെമ്മോറിയൽ അവാർഡ്.

6. 2017 -ൽ തൃശ്ശൂർ സർഗ്ഗം സാഹിത്യവേദി പുരസ്കാരം.

7. 2017 -ൽ കൊല്ലം സമന്വയം സാഹിത്യ പുരസ്കാരം.

8. 2017 -ൽ പാലൂർ സുബ്രഹ്മണ്യ പുരസ്കാരം .

9. 2019 -ൽ ബോധി പുരസ്കാരം.

10. 2019 -ൽ മേഴത്തൂർ കെ. കെ. ബുക് സിൻെറ അക്ഷര പ്രഭ പുരസ്കാരം.

11. ‘ഇന്ന്’ മാസികയുടെ അഖിലകേരള തപാൽ ബന്ധു പുരസ്കാരം 2019 -ൽ .

12. 2020 -ൽ കോട്ടയം പരസ്പരം വായനക്കൂട്ടം കവിതാ അവാർഡ്.

13. 2021 -ൽ ജാലകം പുരസ്കാരം. കൂടാതെ കഥാ രംഗത്തെ സജീവതയ്ക്ക് പാലൂർ ആലഞ്ചേരി ക്ഷേത്ര കമ്മിറ്റി നൽകിയ പ്രത്യേക പുരസ്കാരം.

2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ മുഖപുസ്തകത്തിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി തെക്കീട്ടിൽ കഥകൾ എന്ന പേരിൽ 500 കഥകൾ എഴുതി. ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം നാഷണൽ റെക്കോർഡ് നേടി. ഇതുവഴി സോഷ്യൽ മീഡിയയിൽ തുടർച്ചയായി കഥകൾ എഴുതി റെക്കോർഡ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരൻ എന്ന ചരിത്ര നേട്ടത്തിനുടമയായി.

എഴുത്തിൻറെ ആദ്യകാലങ്ങൾ എങ്ങനെ ഓർത്തെടുക്കുന്നു ?

എഴുത്തിൽ എനിക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ല. പ്രോത്സാഹനം നൽകാനോ കൈപിടിച്ചു നടത്താനോ ഒന്നും ആരുമുണ്ടായിരുന്നില്ല . അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു പുസ്തകം എൻെറ പേരോടുകൂടി ഇറങ്ങുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. എന്നാൽ വലിയൊരു ഭാഗ്യം എന്നു പറയുന്നത് പാലൂർ എന്ന കലാഗ്രാമത്തിലെ സാഹചര്യങ്ങൾ ശ്രമത്തിലൂടെ ഒരു കലാകാരന് അനുകൂലമാക്കിയെടുക്കാൻ കഴിയുന്നതായിരുന്നു എന്നതാണ് . പ്രത്യേകിച്ച് എൻറെ കൗമാരം കയറിവന്ന എൺപതുകളുടെ രണ്ടാം പകുതി. എന്നിലെ നടനും എഴുത്തുകാരനും എൻെറ കഴിവിനനുസരിച്ച് അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആദ്യരചന നാടകമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒന്ന് വിശദമാക്കാമോ?

ശരിയാണ് നാടകമായിരുന്നു തുടക്കം. നാടകത്തെ കുറിച്ചുള്ള ധാരണ ഒട്ടുമേ ഉറയ്ക്കാത്ത കാലത്ത് നടത്തിയ ഒരു സാഹസം എന്ന് പറയാൻ പറയാമതിനെ . ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാപ്പ് എന്ന നാടകം എഴുതി സംവിധാനം ചെയ്യുന്നത്. പുലാമന്തോൾ ഹൈസ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ആ ഒന്നാം സ്ഥാനം സത്യത്തിൽ ഇന്നും എനിക്ക് വിസ്മയമാണ്.

എഴുത്തു രംഗത്തെ മോഹം?

ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഒരു ചോദ്യമാണ് മനസ്സിൽ വരുന്നത്. എന്താണ് മോഹിക്കാൻ പാടില്ലാത്തത്. എന്താണതുകൊണ്ട് കാര്യം എന്നുകൂടി ചിന്തിക്കേണ്ട. എന്നാലും മോഹമുണ്ട്. ഒരു മോഹവുമില്ലാത്തവൻ മുന്നോട്ടുപോവുന്നതെങ്ങനെ എന്നും ആലോചിക്കാറുണ്ട്. ‘ തെക്കേട്ടിൽ കഥകൾ’ എന്ന പേരിൽ ആയിരം കഥകളുടെ ഒരു പുസ്തകം പ്രതീക്ഷയുണ്ട് സാധ്യമാകുമെന്ന് .

എഴുത്തിൻറെ ആഹ്ളാദങ്ങൾ ?

അഞ്ചു പുസ്തകങ്ങൾ പലതിനും പുതിയ പതിപ്പുകൾ, 13 പുരസ്കാരങ്ങൾ. ഭൂരിഭാഗവും മത്സരങ്ങളിലൂടെ വലിയ പുരസ്കാരങ്ങൾ ആണോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് വളരെ വലുത് എന്നു തന്നെ പറയും . 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു ഭാഷയിലും ഒരു എഴുത്തുകാരനും അതുവരെ ഇത്തരത്തിൽ ഒരു കഥാപ്രയാണം നടത്തിയിട്ടില്ലായിരുന്നു. അതൊരു ചരിത്ര നേട്ടം തന്നെയല്ലെ . കൂടുതൽ ശക്തർ വന്നേക്കാം. വരും . തീർച്ചയായും വരണം. എന്നാലും ആദ്യത്തെയാൾ. ഒരു സാധാരണക്കാരന് അഭിമാനിക്കാൻ ഇതൊക്കെ ധാരാളമല്ലെ .

ഒറ്റവരി കഥകൾ എഴുതുന്നത് വളരെ ശ്രമകരമല്ലെ ? ചാട്ടൂളിപോലെ കുറിക്കുകൊള്ളുന്ന വരികൾ താങ്കളുടെ എഴുത്ത് പ്രത്യേകതയാണ്. എങ്ങനെ കാണുന്നു ഈ വിഷയത്തെ ?

ഒറ്റവരിയിൽ കഥയെഴുതുക എന്നത് പ്രയാസം തന്നെയാണ്. അത്തരം കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യം കൂടിയാണ്. എഴുതുന്നത് ഒരു വരിയാണെങ്കിലും അതിനു മുന്നിലേക്കും പിന്നിലേക്കും കഥയുണ്ട് എന്ന് വായനക്കാർക്ക് തോന്നണമെങ്കിൽ കഥാപശ്ചാത്തലം, കഥാസന്ദർഭം, കഥാപാത്രങ്ങൾ എല്ലാം ഫീൽ ചെയ്യണം. അതോടൊപ്പം അതിശക്തമായ ആശയവും വേണം. ഇതൊക്കെ ഒത്തു വരുമ്പോഴാണ് ഒറ്റവരി കഥകൾ വിജയിക്കുന്നത്.

എഴുത്തു വഴികളിലെ കടപ്പാടുകൾ? സൗഹൃദങ്ങൾ?

കടപ്പാട് ഒരുപാട് പേരോട് ഉണ്ട്. കേരളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളോട് , അക്ഷരങ്ങളെ വില്പനയ്ക്ക് വെക്കാത്ത അക്ഷര സ്നേഹികളായ കേരളത്തിലങ്ങോളമിങ്ങോളമുള്ള നന്മകൾ നിറഞ്ഞ ആ പത്രാധിപന്മാരോട് കടപ്പെട്ടതാണ് എൻെറ എഴുത്തു ജീവിതം.

പിന്നെ എഴുത്തു രംഗത്ത് ചേർത്തുനിർത്തുന്ന പ്രിയ സൗഹൃദങ്ങൾ ശക്തമായ പിൻബലം തന്നെയാണ് . 40 പ്രസിദ്ധീകരണങ്ങളിലായി നൂറിലധികം രചനകളിൽ അച്ചടിമഷി പുരണ്ട വർഷങ്ങളുണ്ടായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ എഴുതി വന്ന എഴുതി നിന്ന ഒരാൾ എന്ന് പറയുമ്പോൾ എൻറെ ശിരസ്സ് അഭിമാനത്താൽ ഉയർന്നു തന്നെ നിൽക്കും . ‘ബീ പ്രാക്ടിക്കൽ’ എന്ന ആദ്യനോവൽ വായനക്കാരിലേയ് ക്കെത്താൻ പോകുന്നു. അതിൻറെ വലിയൊരു സന്തോഷത്തിലാണിപ്പോൾ.

ഭാര്യ : രേഖ (അധ്യാപിക)

മകൾ ആതിര .ബി എഡ്‌ വിദ്യാർത്ഥിനി

ഫോൺ 9446330957, 7907614176