ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് യുകെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വെള്ളി, ശനി ദിവസങ്ങളിലെ ഗ്രോസറി സെയിലില്‍ സാധാരണയുള്ളതിനേക്കാള്‍ 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 860 മില്യന്‍ പൗണ്ടിന്റെ വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് കാന്റര്‍ വേള്‍ഡ്പാനല്‍ പറയുന്നു. രണ്ടു ദിവസങ്ങളിലായി 1.4 മില്യന്‍ ആളുകള്‍ ഷോപ്പുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. സമ്മറും ഫുട്‌ബോള്‍ ജ്വരവും വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അതിനായുള്ള ഒരുക്കത്തിലാണ്.

ആല്‍ക്കഹോളിനായിരിക്കും ആവശ്യക്കാര്‍ ഏറെയെത്തുക. 25 ശതമാനത്തോളം ആല്‍ക്കഹോള്‍ വില്‍പന ഉയര്‍ന്നേക്കും. രണ്ടു ദിവസത്തിനുള്ളില്‍ മദ്യവില്‍പനയിലൂടെ മാത്രം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് 26 മില്യന്‍ പൗണ്ടിന്റെ അധിക വരുമാനം ഉണ്ടാകും. 30 ശതമാനം എക്‌സ്ട്രാ ഷോപ്പിംഗ് മദ്യത്തിനു വേണ്ടി മാത്രമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ കിക്കോഫിന് തൊട്ടു മുമ്പായി ഒഴിയുന്ന ഷെല്‍ഫുകള്‍ നിറക്കേണ്ടത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് അത്യാവശ്യമായി വരും. സ്റ്റോക്കുകളും ജീവനക്കാര്‍ കുറയാതിരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായും വന്നേക്കും.

വര്‍ഷങ്ങള്‍ക്കിടെ ബാര്‍ബിക്യൂ മീറ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ വര്‍ഷമാണെന്ന് ടെസ്‌കോ പറയുന്നു. എന്നാല്‍ ബിയര്‍ വില്‍പന കഴിഞ്ഞ വര്‍ഷമായിരുന്നു കൂടുതല്‍. 50 മില്യന്‍ ബോട്ടിലുകളും ക്യാനുകളും ഈയാഴ്ച വിറ്റഴിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖല പ്രതീക്ഷിക്കുന്നത്.