ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഉപഭോക്താക്കളിൽ നിന്ന് സൂപ്പർമാർക്കറ്റുകൾ കൊള്ള ലാഭം കൊയ്യുന്നുണ്ടോ എന്ന് കർശന നിരീക്ഷണം നടത്തുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി (സി എം എ )അറിയിച്ചു. ജനങ്ങൾക്കും ബിസിനസുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന യുകെയിലെ ഒരു സ്വതന്ത്ര സർക്കാർ ഏജൻസിയാണ് സി എം എ . 2014 ഏപ്രിൽ ഒന്നു മുതൽ പൂർണ്ണമായി പ്രവർത്തനക്ഷമമായ സിഎംഐയുടെ ഇടപെടലുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്നതിന് സഹായിച്ചിട്ടുണ്ട്.

ഭക്ഷണത്തിൻറെ വില കഴിയുന്നത്ര കുറയ്ക്കാൻ തങ്ങൾ പരിശ്രമിക്കുന്നതായാണ് സൂപ്പർമാർക്കറ്റുകൾ പറയുന്നത് . എന്നാൽ ഇന്ധന വിലയെക്കുറിച്ചുള്ള അന്വേഷണത്തിൽ ചില സൂപ്പർമാർക്കറ്റുകൾ പെട്രോളിന്റെയും ഡീസലിന്റെയും മാർജിൻ വർധിപ്പിച്ചതായി സി എം എ കണ്ടെത്തിയിരുന്നു. ഏതെങ്കിലും ഒരു സൂപ്പർമാർക്കറ്റിൽ കൂടുതൽ മാർജിൻ ഈടാക്കുന്ന സാഹചര്യത്തിൽ മറ്റുള്ളവരും വില ഉയർത്തുന്നതിലേയ്ക്കും തത്ഫലമായി രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സിഎംഎ വിലയിരുത്തുന്നത്.

കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ പ്രവർത്തിക്കുമെന്നാണ് സിഎംഎയുടെ നിരീക്ഷണങ്ങളോട് ആസ്ഡാ പ്രതികരിച്ചത്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും മത്സരാധിഷ്ഠിത വിപണികളിലൊന്നാണ് യുകെയിലുള്ളതെന്നും അതുകൊണ്ടുതന്നെ ആഗോളതലത്തിൽ വില കുറയുന്നതും വ്യവസായത്തിന്റെ മത്സര സ്വഭാവവും മൂലം രാജ്യത്തും വിലകൾ കുറയുമെന്നാണ് സിഎംഎയുടെ നിരീക്ഷണത്തെ കുറിച്ച് ബിആർസിയിലെ ഫുഡ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ ആൻഡ്രൂ ഡെപ്പി പറഞ്ഞു. എന്നാൽ ഉയർന്ന ഭക്ഷണ വിലയും പണപ്പെരുപ്പവും യുകെയിലെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കും എന്ന അഭിപ്രായമാണ് പൊതുജനത്തിനുള്ളത്.