ന്യൂസ് ഡെസ്ക് മലയാളം യുകെ

ദൈനംദിന ആവശ്യ വസ്‌തുക്കളുടെ വോൾസെയിൽ വില കുറഞ്ഞ സാഹചര്യത്തിലും സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലുള്ള ഉയർച്ച വിശദീകരിക്കണമെന്ന് സൂപ്പർമാർക്കറ്റ് എക്സിക്യൂട്ടീവുകളോട് എംപിമാർ ആവശ്യപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ ടെസ്‌കോ, സെയിൻസ്‌ബറിസ്, അസ്‌ഡ, മോറിസൺസ് എന്നിവടങ്ങളിലെ പ്രതിവാര വില പരിശോധിക്കാൻ ഒരു പാർലമെന്ററി കമ്മിറ്റിയെ നിയമിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സാധനങ്ങളുടെ വില സമീപ മാസങ്ങളിലെ പോലെ കുത്തനെ ഉയരുന്നില്ലെങ്കിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഭക്ഷ്യ വിലപ്പെരുപ്പം ജൂണിൽ 14.6 ശതമാനത്തിലെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം അറിയിച്ചിരുന്നു. മെയ് മാസത്തിലെ 15.4 ശതമാനത്തിൽ നിന്നാണ് 14.6 ശതമാനത്തിൽ എത്തിയത്. യുകെയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം ഉയർന്ന ഭക്ഷ്യ വിലയാണ്. ഇന്ന് എംപിമാർ സൂപ്പർമാർക്കറ്റ് മേധാവികളോട് ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തെക്കുറിച്ചും ഈ വർഷം വില കുറയുന്നതിനുള്ള സാധ്യതകളെ കുറിച്ചും ചോദിച്ചറിയും.

നിലവിൽ സൂപ്പർമാർക്കറ്റുകളിലെ ഉയർന്ന വില കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി പരിശോധിച്ചുവരികയാണ്. എന്നാൽ ഉയർന്ന വിലയിൽ നിന്ന് തങ്ങൾ ലാഭം കണ്ടെത്തുന്നില്ലെന്ന് സൂപ്പർമാർക്കറ്റുകൾ പ്രതികരിച്ചു. തങ്ങളുടെ ലാഭം ചൂഷണം ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ടെസ്‌കോ, മോറിസൺസ്, എം ആൻഡ് എസ്, ആൽഡി, ലിഡൽ എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി അടിസ്ഥാന ഭക്ഷണങ്ങളായ ബ്രെഡ്, പാൽ, വെണ്ണ എന്നിവയുടെ വില കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, പാലും മുട്ടയും പോലുള്ള ഭക്ഷണ സാധനങ്ങൾക്ക് കോവിഡിന് മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന ഉയർന്ന വിലയാണ്