ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളിൽ ഒരാൾ അറസ്റ്റിൽ. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടൽ വ്യവസായിയുമായ കുനാൽ ജാനിയെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഖർ ഏരിയായിൽ നിന്ന് അറസ്റ്റ് ചെയ്തത്. രജപുതിന്‍റെ സുഹൃത്തായിരുന്ന കുനാൽ ജാനി ഒളിവിലായിരുന്നു.

2020 ജൂണിലാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയ‍െയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ പ്രതികളാക്കി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപിച്ചിരുന്നു. അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.

സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്. ഇതേ തുടർന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.