സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേചാരാ’ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകരിലേക്ക് എത്തിയ ചിത്രം സിനിമാസ്വാകരെയൊന്നടങ്കം ആസ്വദിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. അറം പറ്റിപ്പോയ സിനിമയാണെന്ന് ചില ആരാധകരെങ്കിലും ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട് .സമൂഹമാധ്യമങ്ങളിൽ ദിൽ ബേചാരായെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇപ്പോൾ ട്രെൻഡിങ്ങാണ്. സിനിമയിലെ നായകന്റെ വിയോഗവും സുശാന്തിന്റെ വേർപാടും ഒന്നിച്ചു വന്നതും ആരാധകരെ വിഷമത്തിലാക്കുന്നു.

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രം ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഒരുക്കിയിരിക്കുന്നതാണ്. ഇതേ പേരിൽ ഹോളിവുഡിലും ഇതേ കഥ സിനിമയായി 2014–ൽ ഇറങ്ങിയിട്ടുണ്ട്. ദിൽ ബേചാരയിൽ സുശാന്തിനൊപ്പം സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാക്ഷാൽ എ.ആർ റഹ്മാനാണ്. പുതുമുഖമായ സഞ്ജനയാണ് നായിക.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഒാൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുന്നത്. മലയാളത്തിൽ കാളിദാസ് ജയറാമിനെ നായകനാക്കി ബാക്ക് പാക്കേഴ്സ് എന്ന പേരിൽ ജയരാജും ഇതേ കഥ സിനിമയാക്കുന്നുണ്ട്. ചിത്രീകരണം അവസാനിച്ച ആ സിനിമയും റിലീസിന് തയാറെടുക്കുകയാണ്.