തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ കൊച്ചിയില്‍ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ബി.സന്ധ്യയാണ്. തന്റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. എന്നിട്ടും കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.

2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.