പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആർഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്.

ഇപ്പോള്‍ താൻ‌ എച്ച്ആർഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന കൂട്ടിച്ചേർത്തു. സ്വപ്ന പുതിയ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

സ്വപ്നയ്ക്കു ജോലി നൽകിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സര്‍‌ക്കാരിതര സംഘടനയായ എച്ച്ആർഡിഎസിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു.

സ്വപ്ന സുരേഷിന്റെ വാക്കുകൾ;

ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ ലഭിച്ച സഹായമാണു ജോലി. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാൻ പേടിയാണെന്നു പലരും പറഞ്ഞു. അനിൽ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആർ‍ഡിഎസിൽ ജോലിക്ക് അവസരം കിട്ടിയത്.

രണ്ടു റൗണ്ട് അഭിമുഖങ്ങൾക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളർത്തട്ടെ, ജീവിക്കാൻ അനുവദിക്കണം