ന്യൂഡല്‍ഹി: വിമാനങ്ങളുടെ ടേക്ക്ഓഫ് വൈകുന്നത് തടയാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എയര്‍ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക്ഓഫ് ചെയ്തില്ലെങ്കില്‍ അവസരം നഷ്ടമാകുന്ന വിധത്തിലുള്ള പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമയക്രമം തെറ്റിച്ചാല്‍ പിന്നീട് ക്യൂവിലുള്ള മറ്റു വിമാനങ്ങള്‍ പറന്നുയര്‍ന്നതിനു ശേഷം മാത്രമേ ടേക്ക് ഓഫ് അനുവദിക്കൂ.

സമയക്രമം തെറ്റിക്കുന്ന വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് മാറ്റാനുള്ള ഉത്തരവാദിത്തം എയര്‍ലൈന്‍ ജീവനക്കാര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കുമാണ് ഉള്ളത്. ടേക്ക്ഓഫുകള്‍ താമസിക്കുന്നത് മൂലം റണ്‍വേകളില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനാണ് ഈ നിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

ക്യാബിന്‍ പരിശോധനകളും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമേ ഇനി മുതല്‍ വിമാനങ്ങള്‍ റണ്‍വേയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. അനുമതി ലഭിച്ചാലുടന്‍ ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം തയ്യാറായിരിക്കണം. 20 മിനിറ്റിനുള്ളില്‍ ഒരേ പാര്‍ക്കിംഗ് ബേയിലുള്ള രണ്ട് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ പാടില്ല, തുടര്‍ച്ചയായി സമയക്രമം തെറ്റിക്കുന്നവര്‍ക്ക് പീക്ക് ടൈമുകളില്‍ മുന്‍ഗണന നഷ്ടമാകും തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നത്.