ന്യൂസ് ഡെസ്ക്

എൻ.എച്ച്.എസ് ആക്സിഡൻറ് ആൻഡ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി ടോറികൾ രംഗത്ത്. ജി.പി റഫർ ചെയ്യാതെ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ ചെന്നാൽ ഭാവിയിൽ ചികിത്സ കിട്ടണമെന്നില്ല. എൻ.എച്ച്.എസ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട്. ടോക്ക് ബിഫോർ യു വാക്ക് എന്ന പുതിയ നിർദ്ദേശമനുസരിച്ച് രോഗികൾ ജി.പിയുടെയോ NHS 111 ഫോൺ കോളിലെ നിർദ്ദേശമനുസരിച്ച് മാത്രമേ ഭാവിയിൽ A & E യിൽ പോകാൻ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം രോഗികൾക്ക് ചികിത്സ നല്കാതെ മടക്കി അയയ്ക്കുവാൻ NHS ന് ഇത് അധികാരം നല്കും. അതായത് വിദഗ്ദ ഉപദേശം തേടിയതിനു ശേഷം മാത്രമേ എമർജൻസിയിൽ ചികിത്സ തേടാൻ സാധിക്കുകയുള്ളൂ.

എമർജൻസിയിലെ തിരക്ക് കുറയ്ക്കാൻ പുതിയ നിർദ്ദേശം സഹായിക്കുമെന്ന് NHS ഇംഗ്ലണ്ടിന്റെ അഡ്വൈസർ ഡോ. ഹെലൻ തോമസ് പറഞ്ഞു. പുതിയ നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചകൾ അതിന്റെ ആരംഭദശയിൽ ആണെന്ന് അവർ പറഞ്ഞു. ഇതിന്റെ ഒരു പൈലറ്റ് സ്കീം ആദ്യം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരുമായി ജെറമി ഹണ്ട് പങ്കുവെച്ചതായി അറിയുന്നു. വിജയകരമെങ്കിൽ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും ഇതു വ്യാപിപ്പിക്കും. നിലവിൽ എമർജൻസിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ 20 ശതമാനം മാത്രമേ അതിനു മുൻപ് വിദഗ്ദ ഉപദേശം തേടാറുള്ളൂ എന്ന് കണക്കുകൾ തെളിയിക്കുന്നതായി ഡോ. ഹെലൻ പറഞ്ഞു.

റഫർ ചെയ്യപ്പെടാതെ എത്തുന്ന രോഗികളെ നീക്കം ചെയ്യാൻ ബൗൺസർമാരെ NHS നിയോഗിക്കുമോ എന്ന ഭയപ്പാടിലാണ് പൊതുജനങ്ങൾ. ആംബുലൻസുകളിൽ എത്തുന്നവർക്ക് നേരിട്ട് എമർജൻസിയിൽ ചികിത്സ ലഭിക്കുമെന്നതിനാൽ രോഗികൾ ഡോക്ടറെ കാണാനുള്ള എളുപ്പമാർഗ്ഗമായി ആംബുലൻസുകൾ വിളിച്ചാൽ എമർജൻസി സർവ്വീസിനെ അത് സമ്മർദ്ദത്തിലാക്കും. എൻ.എച്ച്.എസ് നിലവിൽ നേരിടുന്ന ക്രൈസിന്റെ ഒരു തെളിവാണ് പുതിയ നിർദ്ദേശത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പറയുന്നു. NHS ലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇതു പോലെയുള്ള നിർദ്ദേശങ്ങളിലൂടെ എമർജൻസി സംവിധാനത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചെയർമാൻ ഡോ. ചാന്ദ് നാഗ്പുൽ അഭിപ്രായപ്പെട്ടു.